ഇസ്ലാമാബാദ് : ഇന്ത്യയുടെ അയൽരാജ്യമായ മ്യാൻമർ 2016ൽ ചൈനയിൽ നിന്ന് 25 മില്യൺ യുഎസ് ഡോളറിന് 16 ജെഎഫ്17 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. ചൈനയും പാകിസ്ഥാനും സംയുക്തമായി നിർമ്മിച്ച യുദ്ധവിമാനമാണ് ജെഎഫ്17 . പാക് വ്യോമസേന ഈ യുദ്ധവിമാനങ്ങൾ അവരുടെ സേനയിൽ ചേർത്തെങ്കിലും ചൈന ഇതുവരെയും ഈ വിമാനം സേനയുടെ ഭാഗമാക്കിയിട്ടില്ല. ഓർഡർ ചെയ്ത് രണ്ട് വർഷം കഴിഞ്ഞപ്പോൾ തന്നെ മ്യാൻമറിന് ആറ് വിമാനങ്ങളുടെ ആദ്യ ബാച്ച് ചൈന കൈമാറി എന്നാൽ ഈ വിമാനങ്ങൾ പറത്താൻ പോലും കഴിയാതെ വന്നതോടെ ബാക്കി വിമാനങ്ങൾ മ്യാൻമർ ഇതുവരെയും കൈപ്പറ്റിയിട്ടില്ല. വാസ്തവത്തിൽ ഈ വിമാന വാങ്ങൽ കരാറിന് എന്ത് സംഭവിച്ചു എന്നത് തന്നെ അജ്ഞാതമാണ്.
നാലാം തലമുറ യുദ്ധവിമാനമായ ജെഎഫ്17 ഒരു വിമാനത്തിന് 15 മില്ല്യൺ ഡോളറിനടുത്താണ് വില. നിലവിൽ ലഭ്യമായ നാലാം തലമുറ വിമാനങ്ങളിൽ ഏറ്റവും കുറവ് ജെഎഫ്17നാണ്. ഇതാവും സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത രാജ്യങ്ങൾ ഈ വിമാന കെണിയിൽ വീഴുന്നത്. ജെഎഫ്17 വാങ്ങിയതോടെ പാകിസ്ഥാന് പുറത്ത് ഈ വിമാനം സ്വന്തമാക്കിയ ആദ്യ രാജ്യമായി മ്യാൻമർ മാറിയിരുന്നു. എന്നാൽ പുതിയ വിമാനം രാജ്യത്തെത്തിയതിന് പിന്നാലെ തകരാറുകളുടെ ഘോഷയാത്രയാണ് സംഭവിച്ചത്. പ്രത്യേകിച്ച് വിമാനം പറത്തുന്നതിനും, പിഴവുകൾ പരിഹരിക്കുന്നതിനുമുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തത് രാജ്യത്തിന് തിരിച്ചടിയായി.
പ്രതിരോധം, ഗ്രൗണ്ട് അറ്റാക്കിംഗ്, ബോംബിംഗ് ദൗത്യങ്ങൾ എന്നിവയ്ക്കായി വാങ്ങിയ വിമാനം അതിനനുസരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ മ്യാൻമറിനുണ്ടായിരുന്നില്ല. ഇതിൽ ഘടിപ്പിക്കുവാനുള്ള മിസൈലുകൾ വാങ്ങുവാനും മ്യാൻമറിന് കഴിഞ്ഞില്ല. യൂറോപ്യൻ യൂണിയനടക്കം മ്യാൻമറിന് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതും തിരിച്ചടിയായി. ഇതിനിടെ ജെഎഫ്17ന് ആവശ്യമായ സ്‌പെയർ പാർട്സുമായി പാകിസ്ഥാനിൽ നിന്നുള്ള ഒരു ചരക്ക് വിമാനം ഈ വർഷം മേയ് മാസത്തിൽ മ്യാൻമറിൽ എത്തിയിരുന്നു.
ഉയർന്ന പ്രവർത്തന ചെലവും പരിപാലനച്ചെലവും കാരണം പാകിസ്ഥാൻ പോലും ജെഎഫ്17 വിമാനങ്ങളെ നിലത്തിറക്കിയിരിക്കുകയാണ്. വിമാനങ്ങൾ ലഭിച്ച് നാല് വർഷം കഴിഞ്ഞിട്ടും ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ യുദ്ധവിമാനങ്ങൾക്കായി റഷ്യൻ സഹായം തേടാനാണ് മ്യാൻമറിന്റെ തീരുമാനം. സിവിലിയന്മാർക്കെതിരെ വരെ യുദ്ധവിമാനങ്ങൾ പ്രയോഗിക്കുന്നതിനാലാണ് മ്യാൻമറിന് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുന്നത്. ചുരുക്കത്തിൽ മ്യാൻമറിന്റെ വ്യോമസേനയ്ക്ക് ചൈന പാക് ബന്ധത്തിൽ പിറന്ന ജെഎഫ്17 ഒരു ഭാരമായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |