തിരുവനന്തപുരം: പൂവ്വച്ചലിൽ അമ്മയുടെയും മകളുടെയും തിരോധാനം കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച്. 2011 ഓഗസ്റ്റ് പതിനെട്ട് മുതലാണ് പൂവച്ചൽ സ്വദേശി ദിവ്യയേയും ഒന്നരവയസുകാരി ഗൗരിയേയും കാണാതായത്. ദിവ്യയുടെ പങ്കാളി മാഹിൻകണ്ണാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മാഹിൻകണ്ണുമായി ദിവ്യ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഊരൂട്ടമ്പലം വെള്ളൂർ കോണത്ത് വാടകവീട്ടിലായിരുന്നു ദിവ്യയും മാഹിൻകണ്ണും താമസിച്ചിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാൻ യുവതി പല തവണ ആവശ്യപ്പെട്ടെങ്കിലും പ്രതി തയ്യാറിയില്ല. യുവതി ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു.
2009 മാർച്ച് 14 നാണ് ദിവ്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒന്നരവർഷത്തിന് ശേഷമാണ് മാഹിൻകണ്ണ് തിരിച്ചെത്തിയത്. ഇതിനിടെയാണ് കാമുകന് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം യുവതി അറിയുന്നത്. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ദിവ്യയേയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. രണ്ടുമാസം മുമ്പാണ് തിരോധാന കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിച്ചത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോൺസന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദിവ്യയെയും മകളെയും തമിഴ്‌നാട്ടിലെത്തിച്ച്, കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് പ്രതി മൊഴി നൽകി. ഇയാളുടെ ഭാര്യയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |