തിരുവനന്തപുരം: ആരാധനാലയങ്ങളിലെ നിലവിലെ ആചാരങ്ങൾക്കുമേൽ കൈവയ്ക്കാതെ കരുതലോടെയുള്ള അന്ധവിശ്വാസം തടയൽ ബിൽ അടുത്ത ആഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തിലെത്തിയേക്കും. ജനങ്ങളെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുന്ന പ്രാകൃതമായ അനാചാരങ്ങളെ കർശനമായി തടയാനുള്ള ബില്ലിന്റെ കരട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സുപ്രധാന ബില്ലുൾപ്പെടെ സഭയിൽ അവതരിപ്പിക്കും. ഉടൻ പരിഗണിക്കേണ്ട അഞ്ച് ബില്ലുകളുടെ കരടിന് അന്തിമരൂപം നൽകിയിട്ടുണ്ട്. സഭ ആരംഭിക്കുന്ന ഡിസംബർ അഞ്ചിന് തന്നെ സർവകലാശാലാ ഭേദഗതി ബിൽ പരിഗണനയ്ക്കെത്തിയേക്കും.
ആദ്യ ദിവസത്തെ കാര്യനിർവഹണ അജൻഡ സ്പീക്കർക്ക് തീരുമാനിക്കാം. തുടർന്നുള്ള ദിവസങ്ങളിലെ കാര്യപരിപാടികൾ കക്ഷിനേതാക്കൾ ഉൾപ്പെട്ട കാര്യോപദേശക സമിതിയാണ് തീരുമാനിക്കുക.
സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ശുപാർശ ചെയ്തതു തന്നെ ഗവർണറുടെ അധികാരം കവരുന്നതിനുള്ള സർവകലാശാലാ ഭേദഗതി ബിൽ പാസാക്കാനാണ്.
സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാനും സമ്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും നിയന്ത്രണത്തിനുള്ള നിർദ്ദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.
സഹകരണസ്ഥാപനങ്ങളിലെ അറ്റൻഡന്റുമാർ, വാച്ച്മാൻമാർ തുടങ്ങിയ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതികളുടെ നിയന്ത്രണത്തിൽ നിന്ന് മാറ്റി സഹകരണ പരീക്ഷാബോർഡിന് വിടണമെന്നും കരട് ബില്ലിൽ ശുപാർശയുണ്ടെന്നാണറിയുന്നത്. അഭിഭാഷക ക്ഷേമനിധി ഭേദഗതിബിൽ, മുദ്രപ്പത്ര ഭേദഗതി ബിൽ എന്നിവയുടെ കരട് രൂപങ്ങളും ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. നിലവിലെ ഓർഡിനൻസുകൾക്ക് പകരമുള്ള മറ്റ് ചില ബില്ലുകളും പരിഗണനയിലുണ്ടെങ്കിലും സഭാസമ്മേളനത്തിന്റെ സമയക്രമം നോക്കിയാവും ഇവ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |