തിരുവനന്തപുരം: രോഗിയുടെ ചികിത്സാ വിവരങ്ങൾ അറിയിക്കുന്ന ഡോക്ടർമാരെ ബന്ധുക്കൾ ആക്രമിക്കുന്ന സംഭവങ്ങൾ ഏറിയതോടെ, അതൊഴിവാക്കാൻ സംസ്ഥാനത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്രീഫിംഗ് റൂം സജ്ജമാക്കും. രോഗവിവരം അറിയിക്കുന്ന ഡോക്ടർമാരുമായി ഒരു കൈ അകലത്തിലായിരിക്കും ഇനി രോഗികളുടെ ബന്ധുക്കൾ. സുരക്ഷാ സംവിധാനമുള്ള ബ്രീഫിംഗ് റൂമിൽ വച്ചാകും ഇനി മുതൽ രോഗിയുടെ ചികിത്സാ വിവരങ്ങൾ ഡോക്ടർമാർ പങ്കുവയ്ക്കുക. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടിയ സംഭവത്തെ തുടർന്നാണ് അടിയന്തര നടപടി.
ബ്രീഫിംഗ് റൂമിൽ മേശയും കസേരകളും നിശ്ചിത അകലത്തിലായിരിക്കും. സി.സി ടി.വി കാമറകൾ സ്ഥാപിക്കും. ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരെയും നിയോഗിക്കും. മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊലീസിന്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും പി.ജി ഡോക്ടർമാരുടേയും യോഗത്തിലാണ് തീരുമാനം.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൊലീസിന്റെ സഹായത്തോടെ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റേയും സെക്യൂരിറ്റി ചീഫിന്റെയും നമ്പരുകൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും. ആശുപത്രിയുടെ വിവിധയിടങ്ങളിൽ അലാം സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.
കൂട്ടിരിപ്പിന് ഒരാൾ മാത്രം
ഐ.സി.യുവിലും വാർഡിലുമുള്ള രോഗിക്ക് കൂട്ടിരിപ്പിന് ഒരാൾ മാത്രമായി നിജപ്പെടുത്തും. കൂടുതൽ പരിചരണം ആവശ്യമാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശത്തിൽ ഒരാളെക്കൂടി അനുവദിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |