ചിറ്റൂർ: ലഹരിക്കാരെ കുടുക്കാൻ പൊലീസിന്റെ ആൽക്കോ സ്‌കാൻ വാൻ കൊഴിഞ്ഞാമ്പാറ സ്റ്റേഷൻ പരിധിയിലെത്തി. മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും വാഹനം ഓടിക്കുന്നതിനാലുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് വേണ്ടിയാണ് സഞ്ചരിക്കുന്ന സ്‌കാൻ ലാബ് വാൻ നിരത്തിലിറക്കിയത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങളാണ് വാനിൽ സജ്ജീകരിച്ചിരിക്കുന്നത്.
പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം ആശുപത്രിയിൽ കൊണ്ടുപോകാതെ തന്നെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധന വാഹനത്തിൽ വെച്ച് വേഗം നടത്താം. ഉടൻ ഫലവും ലഭിക്കും. സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിലാണ് ഉപയോഗിച്ച ലഹരി ഏതാണെന്ന് കണ്ടെത്തുന്നത്. വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
നിലവിൽ പൊലീസിന് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് പിടികൂടാൻ കഴിയുന്നത്. എന്നാൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശാസ്ത്രീയമായി കണ്ടെത്താനുള്ള പരിശോധനാ സംവിധാനം ഈ വാഹനത്തിലുണ്ട്.
എസ്.എച്ച്.ഒ വി.കൃഷ്ണൻകുട്ടി, ഗ്രേഡ് എസ്,ഐ ഇ.സുനിൽകുമാർ, സി.പി.ഒ പി.ഋഷികേശ്, ഉദ്യോഗസ്ഥരായ ആർ.ജയപ്രകാശ്, ആർ.റിയാസുദ്ദീൻ, എസ്.കാജാ ഹുസൈൻ, എസ്.പ്രശോബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 35 കേസുകൾ പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |