തിരുവനന്തപുരം : നിയമപരമായി വേർപിരിഞ്ഞവരുടെ വിവാഹം 19 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്ത് നൽകി തദ്ദേശ വകുപ്പ്. വിവാഹ മോചനം നേടി 15 വർഷത്തിന് ശേഷം ലഭിച്ച അപേക്ഷ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവിലൂടെയാണ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയത്.
സൈനികനായ പിതാവിന്റെ കുടുംബ പെൻഷൻ മകൾക്കും ലഭിക്കാൻ വിവാഹമോചന സർട്ടിഫിക്കറ്റിനൊപ്പം, വിവാഹ സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതായി വന്നതിനാൽ വിവാഹ മോചിത നാലു മാസം മുമ്പ് നൽകി അപേക്ഷയിൽ മന്ത്രി എം.ബി. രാജേഷ് പ്രത്യേക ഉത്തരവിൽ നിർദ്ദേശം നൽകുകയായിരുന്നു. ഇന്നലെ രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നൽകിയ സ്ത്രീക്ക് വൈകിട്ടോടെ വിവാഹ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭ്യമായി.
2003ഫെബ്രുവരി രണ്ടിന് വണ്ടാനം എസ്.എൻ.ഡി.പി കമ്യൂണിറ്റി ഹാളിൽ വിവാഹിതരായ ദമ്പതികൾ ഏറ്റുമാനൂർ കുടുംബകോടതി വിധി പ്രകാരം 2007സെപ്തംബർ 14ന് വിവാഹ മോചിതരായി. വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 2008ലെ ചട്ടങ്ങൾ പ്രകാരം ഭാര്യയും ഭർത്താവും രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ ഒപ്പിടണം. വിവാഹമോചനം നേടിയതിനാൽ മുൻ ഭർത്താവ് നേരിട്ട് ഹാജരാകാനോ രേഖകൾ സമർപ്പിക്കാനോ തയ്യാറായില്ല. വിവാഹമോചിത നൽകിയ രജിസ്‌ട്രേഷനുള്ള അപേക്ഷ പഞ്ചായത്ത് രജിസ്ട്രാർ തള്ളി. തുടർന്ന് അപേക്ഷകയുടെ സഹോദരൻ വിവാഹ പൊതു മുഖ്യരജിസ്ട്രാർ ജനറലായ തദ്ദേശ വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകി. ദമ്പതികളിൽ ഒരാൾ മരിച്ചെങ്കിൽ ജിവിച്ചിരിക്കുന്ന വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തി വിവാഹം രജിസ്റ്റർ ചെയ്ത് നൽകാനാകും.
വിവാഹമോചനം നേടിയവരുടെ വിവാഹം രജിസ്റ്റർ ചെയ്തുനൽകുന്നത് സംബന്ധിച്ച് നിയമങ്ങളോ, കീഴ്വക്കങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് വിഷയം സർക്കാരിന്റെ പരിഗണനയ്ക്കെത്തിയത്. വിവാഹം സാധുവാണെന്ന് അംഗീകരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. നേരത്തെ, പരേതരായ ദമ്പതികളുടെ വിവാഹം 53 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു.
വിവാഹമോചനത്തിനും
രജിസ്ട്രേഷൻ
വിവാഹ മോചനം നേടുന്നവരുടെ വിവരങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് സർക്കാർ കണ്ടെത്തി. ഇത് പരിഗണിച്ച് വിവാഹ മോചനവും രജിസ്റ്റർ ചെയ്യുന്നതിന് നടപടി തുടങ്ങി.
'നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനപരമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ നിറവേറ്റാനുമുള്ളതാണെന്ന കാഴ്ചപ്പാടോടെയുള്ള തീരുമാനമാണിത്."
- എം.ബി. രാജേഷ്
തദ്ദേശ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |