തിരുവനന്തപുരം: ദാർശനികപ്പെരുമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമാ ഇതിഹാസമായ ഹംഗേറിയൻ സംവിധായകൻ ബേലാ താറിന് 27ാമത് ഐ.എഫ്.എഫ്.കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. പത്തുലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. ചലച്ചിത്രോത്സവത്തിന്റെ സമാപന ദിനമായ ഡിസംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബേലാ താറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദ ട്യൂറിൻ ഹോഴ്‌സ്, വെർക്ക് മീസ്റ്റർ ഹാർമണീസ് എന്നിവ ഉൾപ്പെടെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ കുറിച്ച് സി.എസ്. വെങ്കിടേശ്വരൻ എഴുതിയ 'കാലത്തിന്റെ ഇരുൾ ഭൂപടങ്ങൾ'പുസ്തകം ചലച്ചിത്ര അക്കാഡമി പ്രസിദ്ധീകരിക്കും. അവകാശപ്പോരാട്ടം നടത്തുന്ന ചലച്ചിത്രകാരൻമാർക്കുള്ള 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിക്കാണ്. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണിത്. 9 ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |