തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻകാരുടെ പട്ടികയിൽ നിരവധി അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യത്തിൽ കർശന പരിശോധന നടത്തി അർഹത ഇല്ലാത്തവരെ പെൻഷൻ പട്ടികയിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. അല്ലെങ്കിൽ സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയുണ്ടാകുമെന്നും സംസ്ഥാന ബഡ്‌ജറ്റിന് മുന്നോടിയായി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
'പെൻഷന്റെ കാര്യത്തിൽ വിവാദമുണ്ടാകുന്ന പ്രസ്താവനയുണ്ടാക്കാൻ ഞാനുദ്ദേശിക്കുന്നില്ല. എന്നാൽ പെൻഷൻ വാങ്ങുന്നവരിൽ അനർഹരായ നിരവധിപേരുണ്ട്. പരിശോധനയിൽ സർക്കാർ ശമ്പളം വാങ്ങുന്ന നാലായിരത്തോളം പേർ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തി. ബയോമെട്രിക് പരിശോധന നടത്തിയതിലൂടെ നിരവധി അനർഹരെ കണ്ടെത്തി. അർഹരായ ഏറ്റവും സാധാരണക്കാർക്കാണ് പെൻഷൻ ലഭിക്കേണ്ടത്. അതിനായി ഇനിയും പരിശോധന നടത്തേണ്ടതുണ്ട്. 60 ലക്ഷത്തോളം ആളുകൾക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെൻഷൻ നൽകുന്നത്. അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയാകും.'- കെ എൻ ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |