കൊച്ചി: ഈരാറ്റുപേട്ട തെക്കേക്കര ജുമാ മസ്‌ജിദിന്റെ പരിധിയിലുള്ളവരുടെ നിക്കാഹ് പള്ളിയിൽ തന്നെ നടത്തണമെന്നു നിർബന്ധിക്കുന്നതിനെതിരെ ഹുസൈൻ വലിയ വീട്ടിൽ നൽകിയ ഹർജിയിൽ സംസ്ഥാന വഖഫ് ബോർഡ്, തെക്കേക്കര ജുമാ മസ്‌ജിദ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിവാഹത്തിനു ക്ഷണിക്കപ്പെട്ട ജനങ്ങൾക്കു മുഴുവൻ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ നിക്കാഹ് പുറത്തുനടത്താൻ അനുവാദം വേണമെന്നാണ് ഹർജിയിലെ ആവശ്യം. വീടുകളിലും ഓഡിറ്റോറിയങ്ങളിലുമായി വിവാഹം നടത്തുന്ന പതിവാണ് ഈ ജുമാ മസ്‌ജിദിന്റെ പരിധിയിലുണ്ടായിരുന്നത്. അടുത്തിടെയായി വിവാഹം പള്ളിയിൽ തന്നെ നടത്താൻ നിർബന്ധിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. പള്ളികളിൽ പ്രവേശനമില്ലാത്തതിനാൽ സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതര മതത്തിൽപെട്ടവർക്കും ഇതേ ബുദ്ധിമുട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |