കോട്ടയം. വിഴിഞ്ഞം തുറമുഖ പ്രശ്നത്തിൽ സർക്കാർ നിലപാടിനെ പരസ്യമായി വിമർശിച്ച് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരളാ കോൺഗ്രസ് എം.രംഗത്ത് വന്നതിനെ ചൊല്ലി മുന്നണിയിൽ മുറുമുറുപ്പ്. വിഴിഞ്ഞം ഉൾപ്പെടുന്ന മണ്ഡലത്തിലെ മന്ത്രിയും ലത്തീൻ സഭാംഗവുമായ ആന്റണി രാജു പോലും അക്രമത്തെ തള്ളിപ്പറഞ്ഞപ്പോൾ ജോസ് കെ.മാണി സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചത് ശരിയായില്ലെന്നാണ് വിമർശനം.
സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെ സമരത്തിന്റെ പേരിൽ കേസെടുത്തത് നിർഭാഗ്യകരമെന്നായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പ്രതികരണം. സമരസമിതിക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും നടപ്പാക്കാമെന്ന് സമ്മതിച്ച അഞ്ചു തീരുമാനങ്ങളിൽ വേഗതയുണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു .
വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചതിന് പിറകെ സമരക്കാരെ പിന്തുണച്ചും കലാപ സമാനമായ വിഴിഞ്ഞം അക്രമത്തിൽ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചും രംഗത്തുവന്ന ഏക ഇടതുമുന്നണി ഘടക കക്ഷി നേതാവ് ജോസ് കെ.മാണി മാത്രമാണ്. കത്തോലിക്കാ സമുദായാംഗങ്ങൾക്ക് മുൻതൂക്കമുള്ള കേരളാ കോൺഗ്രസിലെ അണികൾ വിഴിഞ്ഞം സമരം നീട്ടിക്കൊണ്ടു പോകുന്നതിൽ അസ്വസ്ഥരാണ് . ബിഷപ്പിനെയും വൈദികരെയും പ്രതികളാക്കിയ പൊലീസ് നടപടി പാർട്ടിക്ക് ദോഷകരമാകുമെന്നും മറ്റു കേരളാകോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിൽ ഒറ്റപ്പെട്ടു പോകുമെന്നതിനാലുമാണ് സർക്കാർ നിലപാടിനെ വിമർശിക്കാൻ തയ്യാറായതെന്ന് ഒരുന്നത കേരളാകോൺഗ്രസ് നേതാവ് പറഞ്ഞു. .
ബഫർസോൺ പ്രശ്നത്തിലും ഇടതു മുന്നണി ശക്തമായ നിലപാട് സ്വീകരിക്കാത്തതിൽ അണികൾ അസ്വസ്ഥരാണ്. ഈ പ്രശ്നത്തിൽ കഴിഞ്ഞ ദിവസം ഇടുക്കിയിൽ യു.ഡി.എഫ് നടത്തിയ ഹർത്താൽ വൻ വിജയമായതും ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കുന്ന സാഹചര്യത്തിൽ ബഫർസോൺ വിഷയത്തിലെ ഇടതു നിലപാട് പാർട്ടി അനുഭാവികൾക്കിടയിൽ ദോഷകരമായേക്കാമെന്ന വിലയിരുത്തലും ശക്തമാണ് .
പാർട്ടി അണികൾക്ക് ദഹിക്കാത്ത ഇടതു മുന്നണിയുടെ പല നിലപാടുകളും അംഗീകരിച്ച് ഏറെക്കാലം ജോസ് വിഭാഗത്തിന് മുന്നണിക്കൊപ്പം നിൽക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് നേതാക്കൾ പ്രതിക്ഷയോടെയാണ് വിഴിഞ്ഞം അക്രമത്തെ തള്ളിപ്പറയാതെ സഭയ്ക്ക് അനുകൂലമായുള്ള ജോസിന്റെ ഇടതു മുന്നണി വിരുദ്ധ നിലപാട് മാറ്റത്തെ കാണുന്നത്. വിഴിഞ്ഞം പ്രശ്നത്തിൽ സർക്കാർ നിലപാടിനെ വിമർശിക്കാതെ അന്തസുണ്ടെങ്കിൽ കേരളാകോൺഗ്രസ് എം ഇടതുമുന്നണി വിട്ടു പുറത്തുവരണമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു. കേരളാകോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും ജോസ് കെ മാണിയുടെ നിലപാടിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |