വർക്കല : ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുമ്പോഴും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ കടുത്ത അലംഭാവം കാട്ടുന്നതായി ആക്ഷേപം. ചെറുന്നിയൂർ പഞ്ചായത്തിലെ ഏറെ പഴക്കമുള്ള മൃഗാശുപത്രിയാണ് ശോചനീയാവസ്ഥയിൽ ദൈനംദിന പ്രവർത്തനം തള്ളി നീക്കുന്നത്. പഴയൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ട് വലയുകയാണ്. 1959-ൽ അനുവദിച്ചതാണ് കെട്ടിടം. പിന്നീട് മൃഗസംരക്ഷണ വകുപ്പിന് കൈമാറ്റം ചെയ്തു. പുതിയൊരു കെട്ടിട നിർമാണത്തിനുള്ള സമയം കഴിഞ്ഞിട്ടും ഇനിയും നിർമ്മാണം സാദ്ധ്യമായിട്ടില്ല. അറുപത് വർഷം പഴക്കമുള്ള കെട്ടിടത്തിന് പകരം പുതിയ നിർമാണത്തിന് പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ അനുമതിക്കു വേണ്ടി ബന്ധപ്പെട്ട വകുപ്പിന് ചെറുന്നിയൂർ പഞ്ചായത്ത് കൈമാറിയിട്ടും ഇതുവരെയും പ്രതികരണമില്ലെന്നാണ് ആക്ഷേപം.
ദളവാപുരത്ത് സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയിലേക്കു വെട്ടൂർ, ഒറ്റൂർ, ചെമ്മരുതി, ഇടവ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും വളർത്തുമൃഗങ്ങളുമായി ആളുകൾ വരുന്നുണ്ട്. നിലവിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ പ്രവർത്തിക്കുന്നതിനാൽ പലരും ബ്ലോക്ക് നിയന്ത്രണത്തിലുള്ള സ്ഥാപനമായാണ് മൃഗാശുപത്രിയെ കാണുന്നത്. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നവീകരണത്തിനു നീക്കവുമില്ല. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും, വകുപ്പും ജനപ്രതിനിധികളും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ടാൽ മാത്രമേ മൃഗാശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയൂ എന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |