ന്യൂഡൽഹി: ജി-20 അന്താരാഷ്‌ട്ര കൂട്ടായ്‌മയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്നു മുതൽ ഒരു വർഷം ഇന്ത്യ വഹിക്കും. അടുത്ത വർഷം സെപ്‌തംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയാണ് ഇക്കാലയളവിലെ പ്രധാന പരിപാടി.
അദ്ധ്യക്ഷ പദവിക്ക് ജി-20യിൽ ഔപചാരിക അധികാരമില്ലെങ്കിലും ഭീകരത അടക്കമുള്ള വിഷയങ്ങളിൽ അന്താരാഷ്‌ട്ര ശ്രദ്ധ കൊണ്ടുവരാൻ ഇന്ത്യയ്‌ക്ക് കഴിയും. ഇതടക്കം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താൻ ഇന്ത്യയ്‌ക്കാകും.
മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗ്ലയെ ജി-20 സെക്രട്ടേറിയറ്റിന്റെ ചീഫ് കോ-ഒാർഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്തെ നയിക്കുന്നതിന് ആവശ്യമായ നയതീരുമാനങ്ങളും ക്രമീകരണങ്ങളും നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ജി-20 സെക്രട്ടേറിയറ്റിനായിരിക്കും.
നിതി ആയോഗ് മുൻ സി.ഇ.ഒയും കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അമിതാബ് കാന്താണ് ജി-20 ഷെർപ്പ. ഉച്ചകോടിയുടെ അജണ്ട ഇനങ്ങൾ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലുമാണ് ഷെർപ്പയുടെ ചുമതല. കൂടാതെ, ജി- 20 രാജ്യങ്ങളിലെ സിവിൽ സമൂഹങ്ങൾ, പാർലമെന്റേറിയന്മാർ, ബുദ്ധി ജീവികൾ, സ്ത്രീകൾ, യുവാക്കൾ, തൊഴിലാളികൾ, ബിസിനസ് ഗ്രൂപ്പുകൾ, ഗവേഷകർ എന്നിവരെ ഒരുമിപ്പിക്കുന്ന 10 എൻഗേജ്‌മെന്റ് ഗ്രൂപ്പുകളെയും അദ്ദേഹം ഏകോപിപ്പിക്കും.
ആഗോള സാമ്പത്തിക വളർച്ചയും സമൃദ്ധിയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 200ലധികം യോഗങ്ങൾ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കും. ജി-20 അംഗങ്ങൾ ലോക ജി.ഡി.പിയുടെ 80ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ 60 ശതമാനവും ഉൾക്കൊള്ളുന്നതാണ്.
അംഗങ്ങൾ: ഇന്ത്യ, യൂറോപ്യൻ യൂണിയൻ, യു.എസ്, ജർമ്മനി, കാനഡ, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, മെക്‌സിക്കോ, അർജന്റീന, ഇറ്റലി, ബ്രസീൽ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇൻഡോനേഷ്യ, ഒാസ്ട്രേലിയ, ടർക്കി
ലോകത്തെ ഒരു കുടുംബമായി കാണുന്ന 'വസുധൈവ കുടുംബകം' എന്ന മുദ്രാവാക്യവുമായി എല്ലാവരുടെയും ക്ഷേമത്തിനായി പ്രായോഗിക ആഗോള പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്ന് ഇൻഡോനേഷ്യയിൽ നിന്ന് അദ്ധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
ചർച്ചാ വിഷയങ്ങൾ:
യു.കെ അടക്കം ഏതാണ്ട് 70ഓളം രാജ്യങ്ങളെ ബാധിക്കുന്ന കടക്കെണി.
കൊവിഡിനെ തുടർന്ന് വ്യവസായ ലോകം നേരിടുന്ന വെല്ലുവിളി, ജനങ്ങളുടെ പ്രശ്‌നങ്ങൾ.
കാലാവസ്ഥാ വ്യതിയാന പ്രതിസന്ധികൾ.
ലോക ബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി, ലോക വ്യാപാര സംഘടന തുടങ്ങിയ ഏജൻസികളെ വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് പരിഷ്‌ക്കരിക്കൽ.
വാണിജ്യ-വ്യവസായ മേഖലയിൽ ഇന്ത്യയുടെ സാദ്ധ്യതകൾ ലോകത്തെ പരിചയപ്പെടുത്തൽ, കൂടുതൽ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യൽ.
വികസ്വര രാജ്യങ്ങൾക്കിടയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ കൂടുതൽ നേട്ടങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |