അടിമാലി: കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കൊല കേസ് പ്രതി രാജാക്കാട് പൊൻമുടി കലുങ്ക് സിറ്റിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. രാജാക്കാട് പൊൻമുടി റോഡരുകിൽ പാറമട ഭാഗത്ത് താമസിച്ചിരുന്ന കളപ്പുരയ്ക്കൽ ജോമോനാണ് (37) കടന്നത്.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലുള്ള മാതാവ് വൽസമ്മയെ കാണുന്നതിന് കോടതി ഉത്തരവിനെ തുടർന്നാണ് ഇയാളെ കണ്ണൂരിൽ നിന്നും ഇവിടെ കൊണ്ടുവന്നത്. ചൊവ്വാഴ്ച രണ്ട് മണിയോടെ കണ്ണൂരിലെ രണ്ട് പോലീസുകാരുമായി വീട്ടിൽ എത്തി.മൂന്ന് മണിക്കൂർ വീട്ടിൽ തങ്ങുവാനായിരുന്നു കോടതിയുടെ അനുമതി. ബസ്സിലാണ് പ്രതിയെ കൊണ്ടുവന്നത്. അമ്മയെ കണ്ട് തിരികെ റോഡിലേക്ക് നടക്കും വഴി പൊൻമുടി ഡാം ക്യാച്ച്‌മെന്റ് ഏരിയയിലെ ഇടവഴിയിൽ വെച്ചാണ് ജോമോൻ രക്ഷപ്പെട്ടത്. പൊലീസുകാർ പിൻതുടർന്നെങ്കിലും പിടികൂടാനായില്ല. 2015ൽ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയായിരുന്നു ജോമോൻ. പ്രതിയെ രാജാക്കാട് സ്റ്റേഷനിൽ എത്തിച്ച് അവിടത്തെ പൊലീസിന്റെ കൂടി സഹായത്തോടെ വീട്ടിൽ എത്തിക്കാനായിരുന്നു ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശം.എന്നാൽ രാജാക്കാട് പൊലീസ് ഇത് കാര്യമായി എടുത്തില്ലെന്ന് ആക്ഷേപം ഉണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. രാജാക്കാട് പൊലീസിന്റെ നേത്യത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |