തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തി വീണ്ടും പെൺകുട്ടികൾക്കു നേരെ അതിക്രമം. കവടിയാറിൽ സിവിൽ സർവീസ് കോച്ചിംഗ് കഴിഞ്ഞു രാത്രി ഹോസ്റ്റലിലേയ്ക്ക് മടങ്ങുകയായിരുന്ന നാല് പെൺകുട്ടികളിൽ രണ്ടുപേരെ ബൈക്കിലെത്തിയ അജ്ഞാതൻ കടന്നുപിടിച്ചു. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. സി.സി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു. അക്രമിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
പ്രഭാത സവാരിക്കിടെ മ്യൂസിയത്തും വഞ്ചിയൂരിലും സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമത്തിന്റെയും ശാസ്തമംഗലത്ത് വീട്ടമ്മയെ തടഞ്ഞു നിറുത്തി അപമാനിക്കാൻ ശ്രമിച്ചതിന്റെയും ഞെട്ടൽ മാറും മുമ്പാണ് ഈ സംഭവവും. കവടിയാർ പണ്ഡിറ്റ് കോളനി യുവധാരാ ലെയ്‌നിലായിരുന്നു അതിക്രമം. പെൺകുട്ടികളെ പിന്തുടർന്നെത്തിയ അജ്ഞാതൻ ബൈക്ക് ഒരുവശത്ത് പാർക്ക് ചെയ്തശേഷമാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവ സമയം വഴിയിൽ ആരുമുണ്ടായിരുന്നില്ല.
പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടികൾ ബഹളംവച്ചതോടെ അക്രമി ബൈക്കുമെടുത്ത് രക്ഷപ്പെട്ടു. പെൺകുട്ടികൾ കുറച്ചുദൂരം പിന്നാലെ ഓടിയെങ്കിലും സമീപത്തെ ഇടവഴിയിലൂടെ കടന്നുകളഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് മ്യൂസിയം പൊലീസെത്തി സി.സി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. ഈ ഭാഗത്ത് വെളിച്ചക്കുറവുണ്ടായിരുന്നതിനാൽ സി.സി ടിവി ദൃശ്യത്തിൽ നിന്ന് അക്രമിയുടെ മുഖവും ബൈക്കിന്റെ നമ്പറും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
പെട്ടെന്നാണ് ആക്രമണമുണ്ടായത്. പിടികൂടാൻ പിന്നാലെ ഓടിയെങ്കിലും അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടു. സ്ഥലത്ത് തെരുവുവിളക്ക് ഇല്ലാതിരുന്നതുകൊണ്ട് ആളെ തിരിച്ചറിയാൻ സാധിച്ചില്ല.
-പെൺകുട്ടികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |