മുതലക്കോടം: അച്ഛൻ താളമിട്ടപ്പോൾ സഹോദരങ്ങളുടെ നേതൃത്വത്തിൽ കൊട്ടിക്കയറിയത് രണ്ട് ഒന്നാം സ്ഥാനങ്ങളിലേക്ക്. ചെണ്ട- തായമ്പക വിഭാഗത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ജിഷ്ണു സതീഷ് നയിച്ച നരിയംപാറ മന്നം മെമ്മോറിയൽ സ്‌കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ സഹോദരൻ വിഷ്ണു സതീഷ് നയിച്ച വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളും ഒന്നാമതെത്തി. മേള വിദ്വാൻ സതീഷ് കട്ടപ്പനയുടെ മക്കളാണ് വിഷ്ണു സതീഷും ജിഷ്ണു സതീഷും. നാല് തലമുറയായി സതീഷിന്റെ കുടുംബം ചെണ്ട കലാകാരന്മാരാണ്. വിഷ്ണുവിനെയും ജിഷ്ണുവിനെയും ചെറുപ്പം മുതൽ സതീഷാണ് അഭ്യസിപ്പിക്കുന്നത്. ജിഷ്ണു നരിയമ്പാറ എം.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്. മഹി മനോജ്, ശബരി സുമേഷ്, അതുൽ ഗോപൻ, അർജുൻ ഷാജി, കെ.എസ്. ദേവനന്ദൻ എന്നിവർ ജിഷ്ണുവിനായി ചെണ്ട, വലന്തല, ഇലത്താളം തുടങ്ങിയ അനുസാരി വാദ്യങ്ങൾ വായിച്ചു. വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് വിഷ്ണു. 2019ലെ ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും കാസർഗോഡ് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. ജിഷ്ണു മുരുകേശൻ, ഗോവിന്ദ് പി. തങ്കച്ചൻ, അഭിജിത്ത് രാജു, അജിത്ത് സിബി, ആൽബിൻ ദേവസി എന്നിവരാണ് വിഷ്ണു നയിച്ച സംഘത്തിൽ അനുസാരി വാദ്യങ്ങൾ വായിച്ചത്. കട്ടപ്പന കേന്ദ്രമാക്കി കുട്ടിയാശാൻ വാദ്യ കലാകേന്ദ്രം സതീഷ് നടത്തുന്നുണ്ട്. ഇവിടെ പഠിച്ച കുട്ടികളാണ് ഒരു പതിറ്റാണ്ടിലേറെയായി ചെണ്ട, തായമ്പകയിൽ ജില്ലയിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നവരിലേറെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |