തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന് വിദേശ സഹായമുൾപ്പെടെയുണ്ടെന്ന നിഗമനത്തിൽ രഹസ്യ നിരീക്ഷണം നടത്തിവന്ന ദേശീയ അന്വേഷണ ഏജൻസി ( എൻ. ഐ. എ ),പോപ്പുലർ ഫ്രണ്ടിന് പൊലീസ് സ്റ്റേഷൻ ആക്രമത്തിൽ പങ്കുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ രംഗത്തിറങ്ങി.
എൻ.ഐ.എ സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി. പോപ്പുലർ ഫ്രണ്ട് അംഗങ്ങളായിരുന്ന കോവളം സ്വദേശി ഉമ്മർ ഉൾപ്പെടെ നാലു പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു. പ്രദേശത്തെ മുൻ പി.എഫ്.ഐ പ്രവർത്തകരുടെ ലിസ്റ്റും ശേഖരിച്ചു. ഇവരെ നിരീക്ഷണത്തിലാക്കി. വിഴിഞ്ഞത്തും പരിസര മേഖലയിലും മൂന്നു മണിക്കൂറിലേറെ റോന്തുചുറ്റി.
സ്റ്റേഷൻ ആക്രമിച്ച ദിവസത്തെ വിവരങ്ങളും നിലവിലെ സ്ഥിതിയും പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
പി.എഫ്.ഐ പ്രവർത്തകർ സമരസമിതിയിൽ നുഴഞ്ഞു കയറി വൻകലാപത്തിന് പദ്ധതിയിട്ടെന്ന സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് എൻ.ഐ.എ കാണുന്നത്.
നേരത്തേ സ്റ്റേഷനിലെത്തിയ സ്‌പെഷ്യൽ പൊലീസ് സംഘം മേധാവി ഡി.ഐ.ജി ആർ.നിശാന്തിനി തുറമുഖ പ്രദേശത്തേക്ക് പോയതിന് പിന്നാലെയാണ് എൻ.ഐ.എ സംഘം വന്നത്.
സമരം നിറുത്താൻ ഒരുവിഭാഗം,
ആർച്ച് ബിഷപ്പ് നിസ്സഹായൻ
സമരസമിതിയിൽ ഭിന്നിപ്പുണ്ടെന്നും സമരം മതിയാക്കാൻ ആഗ്രഹിക്കുന്ന ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നിസ്സഹായനാണെന്നും മുഖ്യമന്ത്രിക്ക് ഇന്റലിജൻസിന്റെ റിപ്പോർട്ട്. സമരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം വിഴിഞ്ഞം വികാരി ഫാ.മെൽക്കന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാത്രി കോട്ടപ്പുറം യു.പി സ്‌കൂളിൽ യോഗം കൂടി. സമരത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറുന്നതിൽ യോഗത്തിൽ ആശങ്ക ഉയർന്നു. സ്‌റ്റേഷൻ ആക്രമിച്ചത് ഇവരാണെന്ന് പ്രചരിപ്പിക്കണം, അറസ്റ്റിന് വഴങ്ങരുത് തുടങ്ങിയ നിർദ്ദേശങ്ങളും ഉയർന്നു. ഇന്നലെ രാവിലെ ഫാ.മെൽക്കന്റെയും പള്ളി സെക്രട്ടറി പുഷ്‌പരാജന്റെയും നേതൃത്വത്തിൽ ആർച്ച് ബിഷപ്പിനെ കണ്ട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു കൂട്ടം വൈദികർ സമ്മതിക്കുന്നില്ലെന്നായിരുന്നു ബിഷപ്പിന്റെ മറപടി.
163 കേസ്, അറസ്റ്റ് ഉടൻ
വിഴിഞ്ഞം കേസുകളിൽ നടപടി തുടരാൻ പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഭയന്ന് മാറിനിൽക്കേണ്ടെന്നാണ് പൊലീസിന്റെയും തീരുമാനം. 163 കേസുകൾ എടുത്തെന്നും തെളിവുകൾ ശേഖരിച്ച് ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.ഐ.ജി ആർ.നിശാന്തിനി പറഞ്ഞു. പരിക്കേറ്റ പൊലീസുകാരുടെയും മറ്റും പരാതികളിൽ കൂടുതൽ കേസുകളെടുക്കും.
സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭീകര ബന്ധം ഉണ്ടോയെന്ന് അന്വേഷിക്കും
എം.ആർ.അജിത്കുമാർ,
എ.ഡി.ജി.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |