മലപ്പുറം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മിനി ഊട്ടിയിലെത്തുന്നവർ (അരിമ്പ്ര ഹിൽസ്) വീണ്ടും ഇവിടെ വരുന്നതിന് രണ്ടാമതൊന്ന് ആലോചിക്കും. പാറക്കൂട്ടങ്ങളും ചെറിയ കാട്ടരുവികളും പാതയോരത്തിന്റെ അഴകും കാഴ്ചയ്ക്ക് ഭംഗിയേറെ നൽകുമെങ്കിലും യാത്ര നടുവിന് അത്ര സുഖം തരില്ല. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ നിന്നും മിനി ഊട്ടിയിലേക്ക് പോകുന്നതിന് അറവങ്കര പഞ്ചായത്ത് പടിയിൽ നിന്നാരംഭിക്കുന്ന റോഡ് തകർന്ന് കിടക്കുകയാണ്. വലിയ കുഴികൾ കൂടാതെ അറ്റകുറ്റപണികൾക്കായി റോഡ് പൊളിച്ചിട്ടിരിക്കുന്നതും വലിയ യാത്രാക്ലേശമാണ് നൽകുന്നത്. കുത്തനെയുള്ള കയറ്റങ്ങളിലും വളവുകളിലും റോഡ് പൊളിഞ്ഞതോടെ ഡ്രൈവർമാർക്കും ഇരട്ടിപ്പണിയാണ്.
ഒഴിവു ദിവസങ്ങളിൽ നിരവധി പേരാണ് ഇവിടെ സന്ദർശിക്കുന്നത്. വാഹനങ്ങളുടെ നീണ്ട നിര തന്നെ ആ ദിവസങ്ങളിലുണ്ടാകും. റോഡിന്റെ ശോചനീയാവസ്ഥ കൂടിയാകുന്നതോടെ ഗതാഗതക്കുരുക്കും ഏറും.
മൊറയൂരിൽ നിന്നും മിനി ഊട്ടിയിലേക്കുള്ള മറ്റൊരു റോഡ് പാലത്തിങ്ങൽ കഴിഞ്ഞാൽ മോശമായി തുടങ്ങും. മലപ്പുറം വേങ്ങര റൂട്ടിൽ കാരാത്തോട് പൂളാപ്പീസ് റോഡിൽ നിന്നും മിനി ഊട്ടിയിലേക്കുള്ള റോഡും വലിയ യാത്രാ സുഖം തരുന്നതല്ല.
വലിയ ലോറികൾ നിറയുന്ന റോഡ്
നിരവധി ക്വാറികളുള്ള മേഖലയായതിനാൽ ഭാരം കയറ്റിയ വലിയ ലോറികളാണ് ഈ റോഡിൽ കൂടുതലുള്ളത്. ഇറക്കത്തിലും കയറ്റത്തിലും വളവിലുമെല്ലാം ഇത്തരം വാഹനങ്ങൾ ഇടവേളകളില്ലാതെ പോകുമ്പോൾ റോഡ് വേഗത്തിൽ നാശമാകുന്നു. ഈ പാതയുടെയും മേഖലയിലെ മറ്റ് ആറ് റോഡുകളുടെയും മെയിന്റനൻസിനായി ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മിനി ഊട്ടിയിലേക്കുള്ള അറവങ്കരയിൽ നിന്നുള്ള റോഡിന്റെ മെയിന്റനൻസ് കാലാവധി 2023 മേയ് എട്ടുവരെയാണ്. എന്നാൽ വലിയ ലോറികൾ ഏറെ പോകുന്നതിനാൽ താത്കാലിക അറ്റകുറ്റപ്പണികൾ കൊണ്ട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകില്ലെന്നാണ് റോഡ് മെയിന്റനൻസ് വിഭാഗം പറയുന്നത്.
അറവങ്കര- പൂക്കോട്ടൂർ റോഡിൽ ഏഴ് കിലോമീറ്ററിനായി അഞ്ചുകോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരുന്നത്. അതിൽ അഞ്ച് കിലോമീറ്റർ റോഡ് റബ്ബറൈസ്ഡ് രീതിയിലായിരിക്കും നിർമ്മിക്കുക. ടെൻഡർ നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനിടെ ജി.എസ്.ടി 18 ശതമാനമാക്കി. അതിനാൽ ആ തുക കൂടി ലഭിക്കാൻ പുതുക്കിയ ഭരണാനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഉടനെ മറ്റ് ജോലികളുമായി മുന്നോട്ടുപോകും.
- വിമൽരാജ്, അസിസ്റ്റന്റ് എൻജിനിയർ, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം മലപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |