തിരുവനന്തപുരം: സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതു കാരണം മുടങ്ങിയ ഒക്ടോബർ, നവംബർ മാസങ്ങളിലെ ക്ഷേമ പെൻഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ തീരുമാനം. ഇതിനായി 1800 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സാധാരണ ജനങ്ങളെ ബാധിക്കാൻ തുടങ്ങിയതായി 'കേരളകൗമുദി' കഴിഞ്ഞ 23ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ക്ഷേമ പെൻഷനിൽ അടിയന്തര നടപടി. ഡിസംബറിലെ പെൻഷനിൽ തീരുമാനമായില്ല.
52 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ നൽകുന്നത്. ഒക്ടോബറിലെ പെൻഷനുവേണ്ടി 779 കോടിക്ക് അനുമതി നൽകി ഉത്തരവിറക്കിയെങ്കിലും ട്രഷറിയിൽ പണമില്ലാത്തതിനാൽ വിതരണം നടന്നില്ല. നവംബറിലേതും മുടങ്ങി. ഓണക്കാലത്തെ 15,000 കോടിയോളം രൂപയുടെ ക്ഷേമ, ആശ്വാസ നടപടികൾക്ക് പിന്നാലെയാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. കേന്ദ്രം വായ്പാലഭ്യതയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതും സ്ഥിതി രൂക്ഷമാക്കി.
ഇതിൽ നിന്നൊക്കെ കരകയറിയിട്ടില്ലെങ്കിലും ജനങ്ങളുടെ പ്രയാസം കണക്കിലെടുത്താണ് ക്രിസ്മസിന് മുമ്പ് പെൻഷൻ കുടിശിക വിതരണം ചെയ്യുന്നത്. അതേസമയം കരാറുകാരുടെ കുടിശികയുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
കേന്ദ്രം കനിയണം
ഈ മാസം വരെ വായ്പാ ലഭ്യത 17,936 കോടി. ഇനി
എടുക്കാൻ അവശേഷിക്കുന്നത് 2000 കോടി മാത്രം
മാർച്ച് വരെ എത്ര വായ്പ എടുക്കാം
എന്നതിൽ കേന്ദ്ര തീരുമാനമായില്ല
6,835കോടിയുടെ അടിയന്തര സഹായവും
വായ്പാലഭ്യതയിൽ 4,060 കോടിയുടെ ഇളവും
കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം വന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |