ഗുരുവായൂർ: അഷ്ടമിവിളക്കിന് സ്വർണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. വിളക്കെഴുന്നള്ളിപ്പിന്റെ നാലാം പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്. കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാത്രമേ എഴുന്നള്ളിക്കാറുള്ളൂ.
ഏകാദശി വിളക്കിന്റെ അവസാന നാല് ദിവസങ്ങളായ അഷ്ടമി, നവമി, ദശമി, ഏകാദശി ദിനങ്ങളിലാണ് സ്വർണക്കോലം എഴുന്നള്ളിക്കുക. എഴുന്നള്ളിപ്പിന് ഇടയ്ക്കയും നാഗസ്വരവും അകമ്പടിയായി. കൊമ്പൻ വലിയ വിഷ്ണു സ്വർണക്കോലമേറ്റി. കൊമ്പൻമാരായ ഗജേന്ദ്രയും ഗോകുലും പറ്റാനകളായി. ഗുരുവായൂരിലെ പുരാതന തറവാട്ടുകാരായ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു അഷ്ടമി വിളക്ക്.
നവമി ദിവസമായ ഇന്ന് ഗുരുവായൂരിലെ പുരാതന കുടുംബമായ കൊളാടി കുടുംബം വകയാണ് വിളക്ക്. നവമി വിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളിയാൽ ശ്രീലകം അടയ്ക്കില്ലെന്ന പ്രത്യേകതയുണ്ട്. ഉച്ചയ്ക്ക് നമസ്‌കാര സദ്യയും വിശേഷമാണ്. ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റേതാണ് വെള്ളിയാഴ്ച ദശമിവിളക്ക്.
ശനിയാഴ്ച ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്. ഈ വർഷം രണ്ട് ദിവസമായാണ് ഏകാദശി ആഘോഷം. ശനിയും ഞായറും ഏകാദശി ആഘോഷിക്കും. ഞായറാഴ്ചയും ദേവസ്വം വക ഏകാദശി വിളക്കാഘോഷം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |