ആലപ്പുഴ: നഷ്ടപ്പെട്ട വലത് പാദത്തിനു പകരം പൊയ്ക്കാലിലെത്തി മോഹിനിയാട്ട വേദിയിൽ നിറഞ്ഞാടിയ ദേവിക ദീപക് സദസിന്റെ മനം കവർന്നു.
യു.പി വിഭാഗത്തിലാണ് കായംകുളം സെന്റ് മേരീസ് ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഓച്ചിറ പായിക്കഴി ശ്രീവിശാഖിൽ ദേവിക ദീപക് മത്സരിച്ചത്. ഒന്നര വയസുള്ളപ്പോൾ, 2011 സെപ്തംബർ 28ന് അമ്മ മിനിക്കും അമ്മൂമ്മയ്ക്കുമൊപ്പം സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചാണ് ദേവികയ്ക്ക് പാദം നഷ്ടമായത്. അപകടത്തിൽ അമ്മ തത്ക്ഷണം മരിച്ചു. ആറ് മാസത്തിനു ശേഷം പാദത്തിന് യോജിച്ച അളവിൽ പൊയ്ക്കാൽ ധരിച്ചു തുടങ്ങി. സൈക്കിൾ ചവിട്ടാനും ഡാൻസ് കളിക്കാനും പ്രോത്സാഹിപ്പിക്കണമെന്ന എറണാകുളം മെഡിക്കൽ സെന്ററിലെ ഡോക്ടർ ഭാസ്കറിന്റെ നിർദ്ദേശ പ്രകാരം, യു.കെ.ജിയിൽ പഠിക്കവേയാണ് കരുനാഗപ്പള്ളി ശ്രീ മഹാദേവ ഡാൻസ് സ്കൂളിലെ അനന്തൻ തമ്പിക്ക് കീഴിൽ പരിശീലനം ആരംഭിച്ചത്. നാലാം ക്ലാസിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയ ദേവിക ആദ്യമായായി മത്സര രംഗത്തെത്തിയത് മോഹിനിയാട്ടത്തിലാണ്. അച്ഛൻ ദീപക് വിദേശത്താണ്. അമ്മൂമ്മ സരസ്വതിയമ്മയ്ക്കൊപ്പമാണ് ദേവിക കലോത്സവ വേദിയിലെത്തിയത്. ഓരോ വർഷവും പൊക്കത്തിനനുസരിച്ച് പുതിയ പൊയ്ക്കാലാണ് ധരിക്കുന്നത്.
# ഇതെന്ത് മറിമായം?
കായംകുളം സബ് ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ദേവികയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് എന്നായിരുന്നു ഓൺലൈനിലടക്കം റിസൾട്ട് പ്രസിദ്ധീകരിച്ചത്. അദ്ധ്യാപകരുടെയടക്കം നിർദ്ദേശം ലഭിച്ചതോടെ ജില്ലാ മത്സരത്തിന് തയ്യാറെടുത്ത് ഇന്നലെ ഒന്നാം വേദിയിലെത്തിയപ്പോൾ, കായംകുളം സബ് ജില്ലയിലെ ഒന്നാം സ്ഥാനം മറ്റൊരു കുട്ടിക്കാണെന്നും മത്സരത്തിൽ പങ്കെടുപ്പിക്കാനാവില്ലെന്നും സംഘാടകർ അറിയിച്ചു. സബ് ജില്ലാ തലത്തിൽ പ്രസിദ്ധീകരിച്ച ഫലമടക്കം സമർപ്പിച്ച് ഡി.ഡിയുടെ പ്രത്യേക അനുവാദം നേടിയാണ് ദേവിക ഇന്നലെ വേദിയിൽ കയറിയത്. ഏറെ പ്രതീക്ഷയോടെയെത്തിയപ്പോൾ വേദി നിഷേധിക്കപ്പെട്ടത് വിഷമിപ്പിച്ചതായി ദേവിക പറഞ്ഞു. എങ്കിലും എ ഗ്രേഡ് ലഭിച്ചു. കായിക ഇനങ്ങളിലും താത്പര്യമുള്ള ദേവിക സ്കൂളിലെ ഓട്ടമത്സരങ്ങളിലും സ്ഥിരം സാന്നിദ്ധ്യമാണ്. കലാകാരിയെന്ന ലേബലിന് പുറമേ ഡോക്ടറാകണമെന്ന ആഗ്രഹത്തിലാണ് ദേവിക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |