ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ നൽകിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളി. സമൂഹത്തിലെ അധഃസ്ഥിത വർഗ്ഗത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ടെന്നും കർണ്ണാടക സൊസൈറ്റി ആക്ട് അനുസരിച്ചാണ് സംഘടന രജിസ്റ്റർ ചെയ്തതെന്നും കേന്ദ്രസർക്കാർ നടപടി ഏകപക്ഷീയമാണെന്നും ഹർജിക്കാരൻ വാദിച്ചു.
പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തുന്നതിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന വാദം അംഗീകരിച്ചു കൊണ്ട് ജസ്റ്റിസ് എം. നാഗപ്രസന്ന ഹർജി തള്ളി.
പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്തംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേഷ് കുമാർ ശർമ്മ അദ്ധ്യക്ഷനായ ട്രൈബ്യൂണൽ ആറ് മാസത്തിനകം വിശദമായ വാദം കേട്ട ശേഷം നിരോധനത്തിലെ നിയമസാധുത സംബന്ധിച്ച തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |