അഞ്ചൽ: പാഠാധിഷ്ഠിതവും പാഠ നിഷ്ഠവുമായ ഓട്ടൻ തുള്ളലിന്റെ പതിവ് ശൈലി കൈവിടാതെ സന്താനഗോപാലം വിഷ്ണുദാസ് വേദിയിൽ അവതരിപ്പിച്ചപ്പോൾ കരുനാഗപ്പള്ളി കോട്ടക്കുഴിയിലെ മാർജിൻഫ്രീ ഷോപ്പിൽ സെലസ്റ്റിൻ അക്ഷമനായിരുന്നു.
മകൻ തുള്ളൽ അവതരിപ്പിക്കുന്നത് കാണാൻ അഞ്ചലിലേക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ജോലിയ്ക്ക് പോകേണ്ടതിനാൽ മോഹം നടന്നില്ല. അമ്മ രമയ്ക്കൊപ്പം വിഷ്ണുദാസ് അഞ്ചലിന് വണ്ടികയറിയപ്പോൾ അനുഗ്രഹത്തോടെ യാത്രയാക്കിയാണ് സെലസ്റ്റിൻ മാർജിൻഫ്രീ ഷോപ്പിലെ സെക്യൂരിറ്റി ജോലിയിൽ വ്യാപൃതനായത്.
ഷോപ്പിൽ ആളും തിരക്കും അനുഭവപ്പെട്ടപ്പോഴും പതിവില്ലാത്ത ആകുലതയോടെ സെലസ്റ്റിന്റെ മുഖഭാവം മാറുന്നത് ജീവനക്കാരടക്കം ശ്രദ്ധിച്ചു. കാര്യമന്വേഷിച്ചവരോടൊക്കെ മകൻ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയായ എസ്.വിഷ്ണുദാസ് കലോത്സവത്തിൽ പങ്കെടുക്കാൻ പോയതിന്റെ വിശേഷങ്ങൾ പങ്കുവച്ചു. വൈകിട്ട് മൂന്നരയോടെ മത്സര ഫലം വന്നപ്പോൾ വിഷ്ണുദാസ് ആദ്യം വിളിച്ചറിയിച്ചത് സെലസ്റ്റിനെയാണ്. അവിടെ അച്ഛൻ വലിയ സന്തോഷത്തിലായിക്കാണുമെന്ന് വിഷ്ണുവിനറിയാം.
കലാമണ്ഡലം ജയകുമാറിന്റെ ശിക്ഷണത്തിൽ മൂന്ന് വർഷമായി കരുനാഗപ്പള്ളി പടനായർകുളങ്ങര വിഷ്ണുഭവനിൽ വിഷ്ണുദാസ് തുള്ളൽ പഠിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും മറ്റും തുള്ളൽ അവതരിപ്പിച്ച് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് വിഷ്ണുവിന്റെ കലാപഠനം. കഴിഞ്ഞ രണ്ട് തവണയും ജില്ലയിൽ ഒന്നാമനായി സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടി. സന്താന ഗോപാലം കഥയാണ് വേദിയിൽ ഇക്കുറി അവതരിപ്പിച്ചത്. കൃഷ്ണനായും ബ്രാഹ്മണനായും വേദിയിൽ വിഷ്ണു തുള്ളൽ വിസ്മയമൊരുക്കി. ഇക്കുറി ഹാട്രിക് വിജയമാണെന്ന സന്തോഷം കൂടിയുണ്ട്. ആസ്വാദനത്തിലും ഭാവുകത്വത്തിലും കാഴ്ചയുടെയും കേഴ്‌വിയുടെയും പതിവ് ദൃശ്യങ്ങളും ശബ്ദങ്ങളും ഒരുക്കിയെടുത്തായിരുന്നു അവതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |