■മന്ത്രിമാർക്ക് നിയമിക്കാമെന്നും
കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത് നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
ഭരണ നിർവഹണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവർക്ക് പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാം. ഭരണ കാലയളവിലെ ചുമതലകൾ നിർവഹിക്കാൻ പതിവു നിയമന വ്യവസ്ഥകളിൽ നിന്നു വ്യത്യസ്തമായി നിയമനങ്ങൾ നടത്താം. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ കോടതി, ജീവനക്കാരുടെ എണ്ണം ജോലിക്കനുസൃതമായി നിജപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. കൊച്ചിയിലെ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കാനാവില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ നിയമനം മാത്രമല്ല, ഗവർണറുടെ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ തസ്തികകളെയും പബ്ലിക് സർവീസ് കമ്മിഷനുമായുള്ള കൂടിയാലോചനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനമായി കാണാനാവില്ല.വിവിധ മേഖലകളിലെ പരിചയവും, സർക്കാരിന്റെ ആശയങ്ങളുമായി പൊരുത്തവുമുള്ളവരുടെ നിയമനം തെറ്റാണെന്നു കരുതാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |