തിരുവനന്തപുരം: പത്തു വർഷം മുമ്പുണ്ടായ ബൈക്കപകടമാണ് ആൻസൻ എസ്.വാട്ട്സൺ എന്ന ആർക്കിടെക്ചർ വിദ്യാർത്ഥിയുടെ ജീവിതം വീൽചെയറിലേക്ക് ഒതുക്കിയത്. രണ്ട് കാലും തളർന്ന് നടക്കാനുള്ള ശേഷി ഇല്ലാതായപ്പോൾ എല്ലാം തകർന്നു എന്ന് കരുതിയ നാളുകൾ. ഉയിർത്തെഴുന്നേറ്റ ആൻസൻ ( 31 ) അടുത്തയാഴ്ച തിരുവനന്തപുരം സി. ഇ. ടിയിൽ ആർക്കിടെക്ച്ചർ വിഭാഗത്തിൽ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലിയിൽ പ്രവേശിക്കും. മാറ്റങ്ങൾ വരുത്തിയ ചുവന്ന ഫോർഡ് കാർ ഡ്രൈവ് ചെയ്യും. വീൽ ചെയറിൽ നിന്ന് കാറിൽ കയറും. വീൽചെയർ മടക്കി കാറിൽ വയ്‌ക്കും. ഇറങ്ങാനും പരസഹായം വേണ്ട. ഗിറ്റാറും കീ ബോർഡും നന്നായി വഴങ്ങും. ഒപ്പം ചിത്രരചനയും.
കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ ബി.ആർക്ക് മൂന്നാം വർഷം പഠിക്കുമ്പോഴാണ് അപകടം. ജീവൻ കിട്ടിയത് ഭാഗ്യത്തിന്. മരുന്നും ചികിത്സയുമായി മാസങ്ങൾ. വീൽചെയർ ജീവിതത്തിന്റെ ഭാഗമായി. ഏറെനാൾ വീട്ടിലെ മുറിയായിരുന്നു ലോകം. വീൽചെയറിൽ പുറത്തു പോകാൻ മടിച്ചു. പതിയെ ആശങ്കകളെ അതിജീവിച്ചു. വീൽചെയറിൽ വീണ്ടും കോളേജിലേക്ക്. അവിടെ കൂട്ടുകാർ ആൻസനെ എടുത്തുകൊണ്ടു നടന്നു. മുകൾ നിലകളിലെ ക്ലാസിൽ അവർ എത്തിച്ചു. ബി. ആർക്ക് പാസായി. പിന്നെ കുറേക്കാലം വീട്ടിൽ ഒതുങ്ങി.
അതിനിടെയാണ് സി.ഇ.ടിയിലെ ഭിന്നശേഷി സൗഹൃദ റാമ്പിനെക്കുറിച്ച് അറിയുന്നത്. അതിലൂടെ വീൽചെയറിൽ സ്വയം പോകാമല്ലോ. 2019ൽ അവിടെ എം.പ്ലാൻ ( മാസ്റ്റർ ഒഫ് പ്ലാനിംഗ് ) കോഴ്സിന് ചേർന്നു. എം.പ്ലാൻ കഴിഞ്ഞ് സി.ഇ.ടിയിലെ ബാരിയർ ഫ്രീ കൺസൾട്ടൻസി സെല്ലിൽ റിസർച്ച് അസോസിയേറ്റായി. ഇപ്പോൾ അസിസ്റ്റന്റ് പ്രൊഫസറും.
അമ്മ സെലിനും സഹോദരി ആൻസിയും പൂർണ പിന്തുണയാണ്. അച്ഛൻ ജീവിച്ചിരിപ്പില്ല.
പിടിക്കണ്ട, ഞാൻ വീഴില്ല...
വീൽചെയറിൽ പോകുമ്പോൾ സഹായിക്കാൻ ആരെങ്കിലും കൈനീട്ടിയാൽ പുഞ്ചിരിയോടെ ആൻസൻ പറയും ' പിടിക്കണ്ട , ഞാൻ വീഴില്ല'. വീട്ടിൽ അമ്മ എല്ലാം ചെയ്ത് കൊടുക്കും. അതിനാൽ ഹോസ്റ്റലിലാണ് താമസം.
'പണ്ടെത്തെ എന്നെക്കാൾ ഇപ്പോഴത്തെ എന്നെയാണ് ഇഷ്ടം. ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോയി. ജീവിതത്തെ കാണുന്ന രീതി തന്നെ മാറി.'
ആൻസൻ എസ്. വാട്ട്സൻ
ആൻസന്റെ കഠിനാധ്വാനം പ്രശംസനീയമാണ്. ഇനിയും ഒരുപാട് ദൂരം ആൻസന് പോകാൻ സാധിക്കും
ഡോ.പ്രിയാഞ്ജലി പ്രഭാകരൻ, ആർക്കിടെക്ച്ചർ പ്രൊഫസർ, സി.ഇ.ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |