തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇളയച്ഛനെ കോടതി മരണം വരെ കഠിന തടവിനും 1,50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് അനുഭവിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. ഇരകൾക്കുള്ള സർക്കാർ നിധിയിൽ നിന്ന്അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി ശുപാർശ ചെയ്തു. പെൺകുട്ടിയുടെ മാതൃസഹോദരീ ഭർത്താവാണ് 47കാരനായ പ്രതി. പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചുപോയതാണ്. അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്.
ട്യൂഷന് അയയ്ക്കാമെന്ന് പറഞ്ഞാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട പെൺകുട്ടിയെപ്രതി വീട്ടിലേക്ക് കൊണ്ടുപോയത്.
പ്രതിയുടെ വാക്ക് വിശ്വസിച്ചാണ് ഏക മകളെ മാതാവ് പ്രതിയുടെ വീട്ടിൽ താമസത്തിനയച്ചത്. ഇളയമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. ഇതേത്തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പോക്സോ, ഐ.പി.സി കുറ്റങ്ങൾ പ്രകാരമാണ് പ്രതിക്ക് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്. പെൺകുട്ടിയെ ഗർഭിണിയാക്കിയതിനും മരണംവരെ കഠിന തടവാണ് ശിക്ഷ. മൂന്ന് ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത് പ്രസാദ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |