ചാൻസലറെ മാറ്റാനുള്ള ബിൽ ഈ ദിവസങ്ങളിലില്ല
തിരുവനന്തപുരം: അഞ്ചിന് തുടങ്ങുന്ന നിയമസഭാസമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ പരിഗണിക്കുന്ന ബില്ലുകളിൽ ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന സർവകലാശാലാ ഭേദഗതി ബിൽ ഉൾപ്പെടുത്തിയില്ല. ബില്ലിന്റെ കരടിൽ കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക് ഉന്നയിച്ചതടക്കമുള്ള ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ, ഒരു സൂക്ഷ്മപരിശോധന കൂടി വേണോയെന്ന ആലോചനയിലാണ് സർക്കാർ.
കേരള കശുഅണ്ടി ഫാക്ടറികൾ വിലയ്ക്കെടുക്കൽ, കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും, കേരള ഹൈക്കോടതി സർവീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ), കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബില്ലുകളാണ് അഞ്ചാം തീയതി പരിഗണിക്കുക. കേരള സഹകരണസംഘം, കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും, കേരള ഭൂപരിഷ്കരണം, കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബില്ലുകൾ ആറിന് പരിഗണിക്കും.
9ന് അവസാനിപ്പിക്കുമോ?
ലോക കപ്പ് ഫുട്ബാൾ മത്സരവും അന്താരാഷ്ട്ര ചലച്ചിത്രമേളയും മറ്റും കണക്കിലെടുത്ത് സഭാസമ്മേളനം ഈ മാസം 9ന് അവസാനിപ്പിക്കാനുള്ള ചർച്ചകളും നടക്കുന്നതായി അറിയുന്നു. എന്നാൽ, 15 വരെ തുടരുമെന്നാണ് നിയമസഭാവൃത്തങ്ങൾ അറിയിച്ചത്. 5ന് ചേരുന്ന കാര്യോപദേശക സമിതി യോഗം തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |