തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ ബിൽ തൽക്കാലം പരിഗണിക്കാതെ സർക്കാർ. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച കരട് ബിൽ പരിഗണനയ്ക്കെടുത്തില്ല.
പെട്ടെന്ന് അതിലേക്ക് പോകേണ്ടെന്ന ധാരണയിലാണിപ്പോൾ സർക്കാർ. സി.പി.എമ്മിലും ഇടതുമുന്നണിയിലും കൂടുതൽ വിശദമായ ചർച്ച വേണമെന്ന അഭിപ്രായമുയർന്ന സാഹചര്യത്തിലാണിത്. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്യാനിടയുണ്ട്. സി.പി.ഐ നേതൃത്വവുമായും , മുന്നണിയിലും അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം പറ്റുമെങ്കിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ലെത്തിക്കാനുള്ള സാദ്ധ്യതയും സർക്കാർ തള്ളുന്നില്ല.
ഇലന്തൂർ ഇരട്ട നരബലിക്കേസിന്റെ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസങ്ങൾ നിർമ്മാർജ്ജനം ചെയ്യാനുള്ള നിയമം വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നുയർന്നത്. നേരത്തേ തന്നെ ഇത്തരമൊരു നിയമനിർമാണത്തെക്കുറിച്ച് ആലോചിച്ചിരുന്ന സർക്കാരും അതിനുള്ള നീക്കങ്ങൾ ഊർജിതമാക്കി. മതവികാരങ്ങൾ ഉയർത്തിപ്പിടിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ അവസരമൊരുക്കാതെ പഴുതടച്ചുള്ള നിയമനിർമാണമുണ്ടായില്ലെങ്കിൽ കൂടുതൽ കുഴപ്പമാകുമെന്ന് വിലയിരുത്തലുണ്ടായി. വിഴിഞ്ഞം സമരത്തിന്റെ പേരിൽ ലത്തീൻ കത്തോലിക്കാ വിഭാഗം ഇടഞ്ഞുനിൽക്കുന്ന സാഹചര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |