ദോഹ: ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ കാനഡയെ 2-1ന് കീഴടക്കി മൊറോക്കോ 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തി. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയുമായി ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം പ്രീക്വാർട്ടർ കാണാതെ പുറത്തായി. 5 പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിൽ ഇടം നേടി.
നിർണായകമായ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ കാനഡയെ 2-1ന് തരിപ്പണമാണമാക്കിയ മൊറോക്കോ ഗ്രൂപ്പ് എഫിലെ ചാമ്പ്യൻമാരെന്ന പകിട്ടിലാണ് അവസാന പതിനാറിൽ എത്തിയത്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ കാനഡയെ ഞെട്ടിച്ച് മൊറോക്കോ ഈ ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഗോൾ നാലാം മിനിട്ടിൽ കുറിക്കുകയായിരുന്നു.കാനഡ പ്രതിരോധത്തിലെ പിഴവിൽ നിന്നാണ് സിയെച്ച് മൊറോക്കോയുടെ ആദ്യഗോൾ നേടിയത്. കാനഡ പ്രതിരോധതാരം കാനഡ ഗോൾ കീപ്പറും ക്യാപ്ടനുമായ ബോർഹന് നൽകിയ പന്തിൽ നിന്നാണ് സിയെച്ച് ഗോൾ കണ്ടെത്തിയത്. 23-ാം മിനിട്ടിൽ യൂസെഫ് എൻ നെസ്റി മൊറോക്കോയുടെ ലീഡ് രണ്ടായി ഉയർത്തുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാറാകവെ മൊറോക്കോ താരം നയേഫ് അഗ്വേറിന്റെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെയാണ് കാനഡയ്ക്ക് ഒരു ഗോൾ ലഭിച്ചത്. തുടർന്ന് ഒന്നാം പുതിയുടെ അധിക സമയത്ത് സിയെച്ചിന്റെ ക്രോസിൽ നിന്ന് നെസ്റി വീണ്ടും കനേഡിയൻ വലകുലുക്കിയെങ്കിലും ഓഫ് സെഡാവുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനായതിന്റ ആധിപത്യം മത്സരത്തിൽ ഉടനീളം നിലനിറുത്താൻ മൊറോക്കോയ്ക്കായി. മറുവശത്ത് കാനഡയ്ക്ക് ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. അസാനനിമിഷം തിരിച്ചടിക്കാൻ കാനഡ ഗോൾ കീപ്പർ ഉൾപ്പെടെ മൊറോക്കൻ ഗോൾ മുഖത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
ഗ്രൂപ്പ് റൗണ്ടിലെ നിർണായകമായ മത്സരത്തിൽ ക്രൊയേഷ്യയാണ് ബെൽജിയത്തിനെ പ്രീക്വാർട്ടറിലേക്ക് കടത്തിവിടാതെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടിയത്. ഇതോടെ ഗ്രൂപ്പ് എഫിൽ ബെൽജിയത്തിന് മൂന്നാമതാവേണ്ടിവന്നു. പ്രീ ക്വാർട്ടറിലെത്താൻ വിജയം അനിവാര്യമായിരുന്ന ബെൽജിയത്തിനെ അമ്പരപ്പിച്ചുകൊണ്ട് ക്രൊയേഷ്യയാണ് ആദ്യം ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കിക്കോഫിൽ നിന്ന് കിട്ടിയ പന്തുമായിത്തന്നെ അവർ ബെൽജിയൻ ബോക്സിലേക്ക് ഇരച്ചെത്തിയിരുന്നു. ലൂക്കാ മൊഡ്രിച്ചിന്റെ തുടർച്ചയായ മുന്നേറ്റങ്ങളും ബെൽജിയൻ ബോക്സിലേക്കുണ്ടായി.13-ാം മിനിട്ടിൽ ബെൽജിയത്തിന് ഗോളടിക്കാൻ സുന്ദരമായ ഒരവസരം ലഭിച്ചു.ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് കെവിൻ ഡി ബ്രുയാൻ നൽകിയ പാസ് മുന്നോട്ടോടി പിടിച്ചെടുത്ത് കയറിയ മെർട്ടെൻസ് ഗോളി മാത്രം മുന്നിൽ നിൽക്കവേ മുകളിലേക്ക് അടിച്ചുകളയുകയായിരുന്നു. 17-ാം മിനിട്ടിൽ ബോക്സിനുള്ളിലെ ഒരു ഫൗളിന് റഫറി ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ ലൂക്കാ മൊഡ്രിച്ച് കിക്കെടുക്കാൻ തയ്യാറെടുക്കുമ്പോൾ റഫറി വാർ പരിശോധിച്ച് ഫൗളിന് മുമ്പ് ക്രമാറിച്ച് ഓഫ്സൈഡാണെന്ന് കണ്ടെത്തി പെനാൽറ്റി റദ്ദാക്കി.തുടർന്ന് ഇരു ടീമുകളും ആക്രമണത്തിന് അവസരങ്ങൾ സൃഷ്ടിക്കാൻ നോക്കിയെങ്കിലും മികച്ച മുന്നേറ്റങ്ങൾ ഒഴിഞ്ഞുനിന്നു.
33-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് ഗോളടിക്കാൻ നല്ല ചാൻസ് ലഭിച്ചതാണ്. ബ്രോസോവിച്ചിന്റെ ഒരു ശ്രമം ബ്ളോക്ക് ചെയ്ത് പിടിച്ചെടുത്ത് സോസ ഡിഫൻഡർമാർക്കിടയിലൂടെ പാഞ്ഞുകയറിയ ലിവായയെ ലക്ഷ്യമാക്കി ക്രോസ് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ഹെഡർ മുകളിലേക്കുപോയി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മെർട്ടെൻസിനെ മാറ്റി ലുക്കാക്കുവിനെ ഇറക്കിയത് ബെൽജിയത്തിന്റെ ആക്രമണത്തിന് മൂർച്ചപകർന്നു. 60-ാം മിനിട്ടിൽ ലുക്കാക്കുവിന് ലഭിച്ച സൂപ്പർ അവസരം നഷ്ടമായത് ബെൽജിയത്തിന് കനത്ത പ്രഹരമായിരുന്നു.അതിനക്കാൾ വലിയ തിരിച്ചടിയായി 62-ാം മിനിട്ടിലെ ഹെഡർ പുറത്തേക്കുപോയത്.68-ാം മിനിട്ടിൽ മൊഡ്രിച്ചിന്റെ ഒരു ഷോട്ട് ഗോളി തിബോ കയ്യിലൊതുക്കി.അവസാന സമയത്ത് ഏദൻ ഹസാഡും കളത്തിലിറങ്ങിയെങ്കിലും അവസരങ്ങൾ പാഴാക്കിയതല്ലാതെ ബെൽജിയത്തിന് ഗോളടിക്കാൻ കഴിഞ്ഞില്ല.100ബെൽജിയത്തിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഗോൾകീപ്പറായി തിബോ കോട്വോ റെക്കാഡ് ബുക്കിൽ ഇടം പിടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |