വാഷിംഗ്ടൺ : ഭീകരസംഘടനയായ ഐസിസിന്റെ തലവൻ അബു അൽ -ഹസ്സൻ അൽ -ഹാഷിമി അൽ -ഖുറേഷി കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് യു.എസ് സെൻട്രൽ കമാൻഡ്. ബുധനാഴ്ച ഐസിസിന്റെ ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ സംഘടനയുടെ വക്താവാണ് ഹാഷിമി അൽ -ഖുറേഷി കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തിയത്.
എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇയാൾ എവിടെവച്ച് മരിച്ചെന്നോ എപ്പോൾ മരിച്ചെന്നോ വ്യക്തമാക്കിയില്ല. 'ദൈവത്തിന്റെ ശത്രുക്കളുമായി" നടന്ന പോരാട്ടത്തിനിടെ കൊല്ലപ്പെട്ടെന്നും മരണത്തിന് മുന്നേ യുദ്ധക്കളത്തിൽ ചിലരെ വധിച്ചെന്നുമാണ് ഐസിസ് വ്യക്തമാക്കിയത്.
ഈ വർഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഐസിസ് തലവനാണ് ഹാഷിമി അൽ - ഖുറേഷി. ഇയാളുടെ മുൻഗാമിയായ ' അബു ഇബ്രാഹിം അൽ - ഹാഷ്‌മി അൽ - ഖുറേഷി " ഫെബ്രുവരി 3ന് സിറിയയിൽ യു.എസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
തുർക്കി അതിർത്തിയോട് ചേർന്നുള്ള വടക്കൻ ഇദ്‌ലിബ് പ്രവിശ്യയിൽ ഒളിച്ച് കഴിഞ്ഞിരുന്ന കെട്ടിടം യു.എസ് സെെന്യം വളഞ്ഞതോടെ അബു ഇബ്രാഹിം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് മുന്നേ, ഐസിസ് തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലാണ് യു.എസ് സൈന്യത്താൽ കൊല്ലപ്പെട്ടത്.
അതേസമയം, ഹാഷിമി അൽ-ഖുറേഷിയുടെ മരണം ഒരു മാസത്തിന് മുന്നേ യു.എസ് അറിഞ്ഞിരുവെന്നാണ് വിവരം. ഹാഷിമി അൽ -ഖുറേഷി ഒക്ടോബർ പകുതിയോടെ സിറിയയിലെ തെക്കൻ ദാരാ പ്രവിശ്യയിൽ ഫ്രീ സിറിയൻ ആർമിയുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് സെൻട്രൽ കമാൻഡ് ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
യു.എസുമായി സഹകരണമില്ലാത്ത വിമത ഗ്രൂപ്പാണ് ഫ്രീ സിറിയൻ ആർമി. ഹാഷിമി അൽ -ഖുറേഷിയെ വധിച്ച ഓപ്പറേഷനിൽ പങ്കില്ലായിരുന്നെങ്കിലും സ്ഥിതിഗതികൾ യു.എസ് ഉടൻ പരിശോധനാവിധേയമാക്കി.
ലഭ്യമായ തെളിവുകളുടെയും ഡി.എൻ.എ പരിശോധനയുടെയും അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടത് ഹാഷിമി അൽ -ഖുറേഷിയാണെന്ന് യു.എസ് സ്ഥിരീകരിച്ചെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതുവരെ യു.എസ് എന്തു കൊണ്ട് ഇക്കാര്യം പുറത്തുവിട്ടില്ലെന്നത് വ്യക്തമല്ല.
അതിനിടെ, ജാസിം നഗരത്തിൽ വച്ച് ഫ്രീ സിറിയൻ ആർമി അംഗങ്ങൾ വളഞ്ഞതോടെ ഹാഷിമി അൽ - ഖുറേഷിയും അനുനായികളും സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചാവേർ ബോംബ് ബെൽറ്റുകൾ ഇവർ ശരീരത്തിൽ ഘടിപ്പിച്ചിരുന്നു. ഹാഷിമി അൽ -ഖുറേഷി ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ സങ്കേതവും ഇവർ കണ്ടെത്തി.
ആരാണ് ഹാഷിമി അൽ - ഖുറേഷി ?
ഇയാളുടെ ശരിയായ വ്യക്തിത്വം ലോകത്തിന് അജ്ഞാതമാണ്. ഇറാഖിയായ ഇയാൾ മുൻ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ മൂത്ത സഹോദരനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാളുടെ ശരിക്കുമുള്ള പേര് ജുമാ അവദ് അൽ ബദ്രി എന്നാണെന്നും രണ്ടായിരാമാണ്ടിന്റെ തുടക്കം മുതൽ ഐസിസിന്റെ തലപ്പത്ത് ഇയാളുടെ പ്രവർത്തനം സജീവമായിരുന്നെന്നും ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
അബ്ദ് അൽ - റൗഫ് അൽ - മുഹാജിർ എന്ന ഭീകരനാണ് യഥാർത്ഥത്തിൽ ഹാഷിമി അൽ -ഖുറേഷിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ഹാഷിമി അൽ - ഖുറേഷിയുടെ യഥാർത്ഥ പേര് അബ്ദ് അൽ - റഹ്‌മാൻ അൽ - ഇറാഖി എന്നാണെന്ന് ലണ്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ഇന്നലെ അറിയിച്ചു. സിറിയയിലെ ഏറ്റുമുട്ടലുകൾ ഇവർ നിരീക്ഷിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 10നാണ് ഇയാളെ പുതിയ ഐസിസ് തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പുതിയ തലവൻ
ഹാഷിമി അൽ - ഖുറേഷിയുടെ മരണ വാർത്തയ്ക്ക് പിന്നാലെ പുതിയ തലവന്റെ പേരും ഐസിസ് പുറത്തുവിട്ടു. 'അബു അൽ - ഹുസൈൻ അൽ - ഹുസൈനി അൽ - ഖുറേഷി" എന്നാണ് പുതിയ തലവന്റെ പേര്. ഇയാളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |