ന്യൂയോർക്ക് : നിർമ്മിതബുദ്ധിയുടെ സഹായത്താൽ മനുഷ്യനെയും കമ്പ്യൂട്ടറിനേയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ' ബ്രെയിൻ ചിപ്പുകളുടെ ' മനുഷ്യരിലെ പരീക്ഷണങ്ങൾ ആറ് മാസത്തിനുള്ളിൽ തുടങ്ങുമെന്ന് ടെസ്ല, സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. മസ്കിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്പനി നിർമ്മിച്ച ബ്രെയിൻ ചിപ്പ് ഇന്റർഫേസാണ് മനുഷ്യരിൽ പരീക്ഷിക്കുക. നിലവിൽ മൃഗങ്ങളിലെ ഇതിന്റെ പരീക്ഷണം തുടരുന്നുണ്ട്. മനുഷ്യരിലെ ക്ലിനിക്കൽ ട്രയലിനുള്ള എഫ്.ഡി.എയുടെ അംഗീകാരത്തിനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ. ചലന ശേഷി നഷ്ടമായവർക്ക് ആശയവിനിമയം നടത്താനും പരസഹായമില്ലാതെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ചിപ്പുകൾ സഹായിക്കുമെന്ന് മസ്ക് പറയുന്നു. പാർക്കിൻസൺസ്, ഡിമെൻഷ്യ, അൽഷൈമേഴ്സ് രോഗികളിലെ ഓർമകൾ ശേഖരിക്കാനും അവ ' റീസ്റ്റോർ ' ചെയ്യാനും ഈ ചിപ്പുകളിലൂടെ ലക്ഷ്യമിടുന്നു. 2020 മുതൽ ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിനായി ശ്രമങ്ങൾ നടന്നിരുന്നു. 2016ലാണ് ഇലോൺ മസ്ക് ' ന്യൂറാലിങ്ക് ' സ്ഥാപിച്ചത്. മനുഷ്യരെയും യന്ത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഹൈ ബാൻഡ്വിഡ്ത്ത് ബ്രെയിൻ - മെഷീൻ ഇന്റർഫേസുകൾ വികസിപ്പിച്ച് അതിലൂടെ മനസുകൊണ്ടും ചിന്തകൾ കൊണ്ടും മനുഷ്യനും ഉപകരണങ്ങളും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുകയാണ് ന്യൂറാലിങ്ക് ബ്രെയ്ൻ ചിപ്പുകളുടെ ലക്ഷ്യം. ഒരു വർഷം മുന്നേ മസ്തിഷ്കത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വയർലെസ് ചിപ്പിന്റെയും ഒപ്പം ചെറു വയറുകളുടെയും സഹായത്തോടെ ഒരു കുരങ്ങിന് സ്വന്തം മനസ്സു കൊണ്ടു മാത്രം വീഡിയോ ഗെയിം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. അതേ സമയം, ബ്രെയിൻ ചിപ്പുകളുടെ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച കുരങ്ങുകളിൽ ചിലതിന് ജീവൻ നഷ്ടമായെന്ന് ന്യൂറാലിങ്ക് കമ്പനി ഈ വർഷം ആദ്യം സമ്മതിച്ചിരുന്നു. യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിലെ ഡേവിസ് പ്രൈമേറ്റ് സെന്ററിൽ കമ്പനി തിരഞ്ഞെടുത്ത 23 കുരങ്ങുകളിൽ 15 എണ്ണത്തിന് 2017നും 2020നും ഇടയിൽ പരീക്ഷണ ഫലമായി ജീവൻ നഷ്ടമാവുകയോ ദയാവധത്തിന് വിധേയമാവുകയോ ചെയ്തെന്ന് മാദ്ധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ചില കുരങ്ങുകൾക്ക് ജീവൻ നഷ്ടമായെന്ന് സമ്മതിച്ച കമ്പനി പരീക്ഷണ കാലയളവിൽ തങ്ങൾ ഉപയോഗിച്ച ജീവികളെ ഉപദ്രവിക്കുകയോ അവയ്ക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുത്ത കുരങ്ങുകളിൽ പലതിനും വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും വിശദീകരിച്ചിരുന്നു.