കാർ വാങ്ങാൻ ഷോറൂമുകളിൽ ചെല്ലുമ്പോൾ ജീവനക്കാരുടെ വാചക കസർത്തിൽ വീണുപോകുന്നവരാണ് അധികവും. എണ്ണവില കുത്തനെ ഉയർന്ന് നിൽക്കുന്നതിനാൽ കൂടുതൽ മൈലേജുള്ള വാഹനമാവും സാധാരണയായി ആളുകൾ ഇഷ്ടപ്പെടുക. ഇത്തരത്തിൽ 2014ൽ കാർ വാങ്ങുവാൻ ആഗ്രഹിച്ച തൃശൂർ ചൊവ്വൂർ സ്വദേശിനി സൗദാമിനി ഫോർഡ് കമ്പനിയുടെ 32 കിലോമീറ്റർ മൈലേജ് എന്ന ഓഫറിലാണ് വീണത്. എന്നാൽ എട്ട് ലക്ഷം രൂപ മുടക്കി ഫോർഡിന്റെ കാർ വാങ്ങിയെങ്കിലും ഫലം 'ശോക'മായിരുന്നു. 32 കിലോമീറ്റർ മൈലേജ് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് ഇരുപതിലും താഴെ.
പക്ഷേ ഇതൊക്കെ സാധാരണം എന്ന് കരുതി വെറുതെ ഇരിക്കാൻ വീട്ടമ്മ തയ്യാറായില്ല. വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലെന്ന് കാട്ടി ഇവർ തൃശൂർ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. ഈ പരാതിക്ക് ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. കേസിൽ കാറുടമയ്ക്ക് 3,10000 രൂപ നഷ്ട പരിഹാരം നൽകാനാണ് കോടതി വിധിച്ചത്. അഭിഭാഷകൻ എ ഡി ബെന്നിയാണ് വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചത്.
കമ്പനിയുടെ ബ്രോഷറിലെ വിവരങ്ങളാണ് കോടതിയിൽ വിലപ്പോയത്. മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഇതിലുണ്ടായിരുന്നു ഉണ്ടായിരുന്നു. പരിശോധിച്ചപ്പോഴും കാറിന് 19 കിലോമീറ്ററിലും താഴേയാണ് മൈലേജ് ലഭിച്ചത്. ഇതോടെ കാറുടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി കമ്പനിയോട് ആവശ്യപ്പെട്ടു. വാഹന നിർമ്മാണ കമ്പനിക്കും, വാഹനം വിറ്റ ഡീലർക്കും എതിരാണ് വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |