കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമായ മോഹിനിയാട്ടത്തെ പുനർനിർമ്മിച്ച് മനോഹരമാക്കിയ ഡോ.നീന പ്രസാദ് കലാരംഗത്തെ ഇന്ത്യയുടെ പരമോന്നത പുരസ്കാരമായ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിന്റെ നിറവിലാണ്. നീന പിന്നിട്ട വഴികളിലൂടെ ഒരു ഹ്രസ്വ സംഭാഷണമാണിത്.
മോഹിനിയാട്ടമെന്ന കലാരൂപത്തെ അതിന്റെ ഭംഗിചോരാതെ അവതരിപ്പിക്കുന്നു എന്നതിലുപരി ആ കലാരൂപത്തിന് പുത്തൻമാനങ്ങൾ നൽകി ആസ്വാദ്യകരമാക്കി മാറ്റിയ നർത്തകിയാണ് ഡോ.നീന പ്രസാദ്. നൃത്തകലയിൽ ഡോക്ടറേറ്റ് നേടിയ അവർക്ക് മോഹിനിയാട്ടത്തെ ആഗോള ഭാഷയിലേക്കും കനപ്പെട്ട ശാസ്ത്രീയ തത്വങ്ങളിലേക്കും ചേർത്തുവച്ച് പുനരാവിഷ്കരിക്കാൻ കഴിഞ്ഞു.
നൃത്തത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം കലയെക്കുറിച്ച് കൂടുതൽ പഠിക്കാനും ഗവേഷണം നടത്താനും പ്രേരിപ്പിച്ചുവെന്നും അതിൽ നിന്ന് കിട്ടിയ അറിവുകളാണ് തന്നെ ആഴത്തിലുള്ള മോഹിനിയാട്ടത്തിന്റെ പരിചരണത്തിലും അംഗീകാരങ്ങളിലേക്കും എത്തിച്ചതെന്നും അവർ പറഞ്ഞു .
നീന പ്രസാദിന്റെ കലാ ജീവിതം ആരംഭിക്കുന്നത് മൂന്നാം വയസിലാണ്. കലാസ്വാദകരായ അച്ഛൻ പ്രൊഫ.എം.ഭാസ്കരപ്രസാദിനും അമ്മ ലളിതാബായിക്കും മകളെ നൃത്തം പഠിപ്പിക്കണമെന്ന ആഗ്രഹമാണ് അവരെ നൃത്ത അദ്ധ്യാപികയായ റിഗാറ്റ ഗിരിജ ടീച്ചറുടെ അടുത്തെത്തിച്ചത്. അന്ന് മുതൽ നൃത്തമാണ് നീന പ്രസാദിന്റെ ലോകം. നാലാം വയസിൽ കാർത്തിക തിരുന്നാൾ ഓഡിറ്റോറിയമാണ് ആദ്യവേദി. ഏഴാം വയസിൽ അയ്യൻകാളി ഹാളിലാണ് (പഴയ വി.ജെ.ടി ഹാൾ) ആദ്യമായി മോഹിനിയാട്ടം ആടുന്നത്. പിന്നീട് സംസ്ഥാനകലോത്സവങ്ങളിലടക്കം പങ്കെടുത്ത് വിജയങ്ങൾ കൊയ്തു. മദ്രാസിലായിരുന്ന കാലത്താണ് കേരളത്തിന്റെ തനത് കലയായിട്ടുകൂടി മോഹിനിയാട്ടം അഭ്യസിക്കാൻ താത്പര്യമുള്ളവർ കുറയുന്നതെന്താണെന്നുള്ള ചിന്ത മനസ്സിൽ വന്നത്. അത്തരം ചർച്ചകളും അക്കാലത്തുണ്ടായിരുന്നു.അവിടെ നിന്നാണ് ഭരതനാട്യത്തിൽ ശ്രദ്ധിച്ചിരുന്ന നീന മോഹിനിയാട്ടത്തെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും തുനിയുന്നത്.
അതു വരെ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലുമൊക്കെ വിരാജിച്ച അവർ 1994 മുതൽ 98 വരെയുള്ള നാലു വർഷം മോഹിനിയാട്ടത്തെക്കുറിച്ച് സൂക്ഷ്മമായിഅറിയാനും പഠിക്കാനും ഗവേഷണങ്ങൾ നടത്തി. മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അന്നുവരെ നൃത്തരൂപത്തിലുണ്ടായിരുന്ന കുറെയേറെ പരിമിതികളെ മറികടന്ന് മാറ്റങ്ങളുൾപ്പെടുത്തി 1998 ൽ സൂര്യ വേദിയിൽ അരങ്ങേറുകയും അത് വലിയ പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. അവിടെ നിന്നാണ് മോഹിനിയാട്ടത്തിലെ പ്രസാദാത്മകമായ നീനാ പ്രസാദ്ശൈലി കലാലോകത്ത് സജീവമായത്.
ഭരതനാട്യത്തിലെ ഗുരുവായ അഡയാർ കെ.ലക്ഷ്മൺ ആണ് കലയുടെ മൂല്യങ്ങൾ നീനയിലുറപ്പിച്ചത്.
നൃത്താവതരണത്തിന്റെ മികവ് എന്നത്, നർത്തകി നൽകുന്ന നയന ശോഭകൾക്കപ്പുറം അത് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളിലും ചിന്തകളിലുമാവണമെന്നുമുള്ള അദേഹത്തിന്റെ അഭിപ്രായമാണ് നീനയെ സ്വാധീനിച്ചത്, അല്ലെങ്കിൽ രൂപപ്പെടുത്തിയത്. ഘടനാപരമായ സാദ്ധ്യത, ഇതിവ്യത്തത്തിലെ വ്യത്യസ്തത, ആഴത്തിലുള്ള ആസ്വാദ്യത. ഇവ ചേർത്തു വയ്ക്കാവുന്ന ഇടമായി നീന, മോഹിനിയാട്ടത്തെ വളർത്തി. നീനയിൽ വേരൂന്നിയ ഈ കാഴ്ചപ്പാട് തന്നെയായിരുന്നു അതിന് അടിസ്ഥാനമായത്.
ഗുരുവായ വെമ്പട്ടീ ചിന്നസത്യത്തിന്റെ മദ്രാസിലെ കുച്ചിപ്പുടി കളരിയിൽ നീനയുടെ ശരീര സൗകുമാര്യതകൾ അഴകിന്റെ സ്ഫുടതകളാർജ്ജിച്ചു . മികച്ച നർത്തകി മികച്ച ഗവേഷകയാവുന്നതെങ്ങനെയെന്ന് ഗുരു സി.വി.ചന്ദ്രശേഖർ വഴികാട്ടി. അദ്ദേഹത്തിൽ നിന്ന് ലഭിച്ച പാഠങ്ങളായിരുന്നു നീനയിലെ അക്കാഡമീഷ്യയെ രൂപപ്പെടുത്തിയത്.
ഗുരുനാഥകളായ കലാമണ്ഡലം സു ഗന്ധി, കലാമണ്ഡലം ക്ഷേമാവതി എന്നിവർ മോഹിനിയാട്ടത്തിലെ പാഠങ്ങൾ പകർന്നു നൽകുക മാത്രമല്ല എന്നത്തേയും വഴികാട്ടികളായി, ആത്മവിശ്വാസം പകർന്ന് ചേർത്ത് നിറുത്തി. 2019 ൽ അകാലത്തിൽ മരണപ്പെട്ട ഭർത്താവ് സുനിൽ.സി.കുര്യൻ വലിയ പിന്തുണയും താങ്ങുമായിരുന്നു. നൃത്തത്തെ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ ഇടമുണ്ടാക്കാനും ക്ലാസുകൾ ആരംഭിക്കാനുമൊക്കെ അദ്ദേഹം കൂടെയുണ്ടായിരുന്നത് വലിയബലമായിരുന്നുവെന്നും ഇന്നും ആ സാന്നിദ്ധ്യം ഓർമ്മകളിലൂടെ തന്നെ മുന്നോട്ടു നയിക്കുന്നുവെന്നും നീന പറയുന്നു.
'കുറിയേടത്ത് താത്രി" എന്ന കോറിയോഗ്രാഫി അവരുടെ മികച്ച സൃഷ്ടികളിൽ മുൻപന്തിയിലാണ്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ തന്നെ ലൈംഗീകമായും മാനസികമായും പീഡിപ്പിച്ച ബന്ധുക്കളടക്കമുള്ളവർക്കെതിരെ കുറിയേടത്ത് താത്രി നടത്തിയ പോരാട്ടം വളരെ ശക്തമായി അവർ അവതരിപ്പിച്ചു.
മറ്റൊന്നാണ് 'പഞ്ചഭൂതം". ഭൂമിയിൽ മനുഷ്യൻ ഒന്നും സൃഷ്ടിക്കുന്നില്ല, ഭൂമിയിലുള്ളതിനെ മനുഷ്യൻ കണ്ടെത്തുകമാത്രമാണ് ചെയ്യുന്നത്. നമ്മുടേതായി ഒന്നും അവകാശപ്പെടാനില്ലാത്തവരാണ് മനുഷ്യരെന്നുമുള്ളതാണ് പഞ്ചഭൂതത്തിലെ പ്രമേയം. ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയുടെ സംഗീതം ഇനങ്ങളുടെ ജനപ്രിയതയ്ക്കും തന്റെ മോഹിനിയാട്ട ആവിഷ്ക്കാരങ്ങൾക്കും കരുത്തായെന്ന് നീന പറയുന്നു.
കല പഠിക്കുന്നതും ജീവിതത്തോട് ചേർത്തുവയ്ക്കുന്നതും രണ്ടാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ആന്തരികമായ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും ആധാരമാണ് കല. നമ്മളോട് നമ്മൾ മാത്രമാവുമ്പോൾ നമുക്ക് കൂട്ടാവുന്നത് കലയാവും. എന്നാൽ കലാകാരിയായി സമൂഹത്തിൽനിൽക്കുമ്പോൾ പല മാനസികനിലയുള്ള ആസ്വാദകരുടെ മുന്നിലേക്കാണ് കലാരൂപങ്ങളെ എത്തിക്കുന്നത്. അവർക്കെല്ലാം ആസ്വാദ്യകരമാകുന്ന തരത്തിൽ സമൂഹത്തിൽ പ്രസക്തമാകും വിധമാവണം അവതരിപ്പിക്കേണ്ടതെന്നും ആസ്വാദനത്തിന്റെ രീതിയിൽ എല്ലാക്കാലത്തും മാറ്റങ്ങളുണ്ടാകുമെന്നും അവർ നിരീക്ഷിക്കുന്നു.
നീന ആരംഭിച്ച സൗഗന്ധിക സെന്റർ ഫോർ മോഹിനിയാട്ടത്തിൽ രാജ്യത്തിനകത്തും പുറത്തുമായി അനവധി പേർ പഠനത്തിനായി എത്തുന്നുണ്ട്. ഫ്രഞ്ച് പൗരനായ വിദ്യാർത്ഥിക്കൊപ്പമുള്ള നൃത്തച്ചുവടകൾ ഏറെ ശ്രദ്ധേയമായിരുന്നു. ഒരു ഗുരുവിന്റെ കീഴിൽ സമർപ്പിച്ചുകൊണ്ടുള്ള പഠനമാണ് വേദിയിൽ ഒരു നർത്തകിയാകാനുള്ള യോഗ്യതയെന്നും അങ്ങനെ മാത്രമേ നമ്മുടെ കഴിവുകൾക്ക് മൂർച്ചയേറുകയുള്ളൂവെന്നും നീന അഭിപ്രായപ്പെടുന്നു. ഇപ്പോൾ ഓൺലൈനായി നൃത്തപഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും വളരെ മികച്ച അദ്ധ്യാപകർക്ക് മാത്രമേ ഓൺലൈനായി ഫലപ്രദമായി ക്ലാസുകളെടുക്കാൻ കഴിയു. മോഹിനിയാട്ടത്തിൽ പ്രതീക്ഷ നൽകുന്ന പുതിയ തലമുറയെ വാർത്തെടുത്തതാണ് നീനയിലെ അധ്യാപികയുടെ മികവ്.
അവതരണത്തിൽ തന്നെ സ്വാധീനിച്ച ഒരു പിടി കലാകാരൻമാരുണ്ടെന്നും, കണിശതയുടെ കാര്യത്തിൽ കലാമണ്ഡലം രാമൻ കുട്ടി നായരാശാനും, സാദ്ധ്യതകളെ ധൈര്യപൂർവ്വം സ്വീകരിക്കുന്നതിൽ ഉഷാ നങ്ങ്യാരും ,തന്നെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു വെന്നും നീന പറയുന്നു.
ഇപ്പോൾ ഒട്ടേറെ കലാപഠന കേന്ദ്രങ്ങളുണ്ടെങ്കിലും സമൂഹത്തിന് ഗുണകരമാകുന്നില്ല. ചുറ്റും നോക്കാനും കലകൾ കണ്ടും വായിച്ചും പഠിക്കാൻ പലരും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് തന്നെയാണ് കാരണം.കലയെ പറ്റി അറിയാനും ഗവേഷണം നടത്താനുമുള്ള മനസ്സ് വളരെ പ്രധാനമാണെന്നും നീന പറഞ്ഞുവയ്ക്കുന്നു.അക്കാര്യത്തിൽ തന്റെ ഗുരുക്കന്മാരോട് വലിയ കടപ്പാടാണവർക്ക്. സാംസ്ക്കാരികമായ ഒരു അടിത്തറ ഇന്നത്തെ കുട്ടികൾക്ക് കുറവാണ്, സാംസ്ക്കാരിക പഠനങ്ങൾക്കാവണം മുൻ തൂക്കം. കേരളത്തിലെ കലോത്സവങ്ങളിലെ ക്ലാസിക്കൽ നൃത്തങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നും അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് നീനയുടെ പക്ഷം.
മയിൽപ്പീലി അവാർഡ്, ശ്രീകൃഷ്ണഗാന സഭയുടെ നൃത്ത്യചൂഢാമണി അവാർഡ്,കേരള കലാമണ്ഡലം അവാർഡ് എന്നിങ്ങനെ അനവധി പുരസ്കാരങ്ങൾ ഈ അതുല്യ കലാകാരിയെ തേടിയെത്തിയിട്ടുണ്ട് .
ഒരു നൃത്ത ഗവേഷണ കേന്ദ്രം ആരംഭിക്കണമെന്നതാണ് നീനയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ അഭിമാനമായ ഈ നർത്തകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |