കഥയുടെ സ്നേഹയാത്രയിൽ പൊടുന്നനെ ഇറങ്ങിപ്പോയ അദ്ദേഹം ഇപ്പോൾ കാക്കനാടനരികിൽ ഇരിപ്പുണ്ടാവും.
സതീഷ് ബാബു പയ്യന്നൂർ
രാവിലെ പെയ്തുതുടങ്ങിയ മഴയ്ക്ക് ഉച്ചയാകുന്തോറും കനം വയ്ക്കുകയായിരുന്നു.
കാലം 1996 ഒക്ടോബർ 13.
സമയം ഉച്ചയ്ക്ക് 12 മണി.
ഞാനുൾപ്പെടെ 25 പേർ അടങ്ങിയ സംഘം കൊല്ലം ഇരവിപുരത്തേക്ക് യാത്ര പുറപ്പെട്ടു.പേട്ട റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഒരു ടെമ്പോവാനിലാണ് യാത്ര . വല്ലാത്തൊരു കാറ്റിന്റെ അകമ്പടിയോടെ ആരംഭിച്ച മഴയ്ക്ക് കനം കുറഞ്ഞുതുടങ്ങി. കഥാ സാഹിത്യത്തിലെ ആധുനികതയുടെ ആചാര്യൻ കാക്കനാടന്റെ വസതിയിലേയ്ക്കായിരുന്നു ആ യാത്ര.
എന്റെ ആദ്യ ചെറുകഥാസമാഹാരമായ 'രേഖാചിത്രങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായിരുന്നു അത്.
എസ്.വി.വേണുഗോപൻ നായർ, സതീഷ്ബാബു പയ്യന്നൂർ, പി.രവികുമാർ, കിളിമാനൂർ മധു, എസ്.ഭാസുരചന്ദ്രൻ, സുകു പാൽക്കുളങ്ങര, ശാസ്താംന്തല സഹദേവൻ, ടി.വിജു കുമാർ തുടങ്ങിയവരൊക്കെ സംഘത്തിലുണ്ടായിരുന്നു. ഇന്ദ്രബാബു വരാനിരുന്നെങ്കിലും ഒരു റിപ്പോർട്ടിംഗിനു പോകാനുണ്ടായിരുന്നതിനാൽ വരാൻ സാധിച്ചില്ല.
ആധുനിക മലയാളകഥയുടെ ആചാര്യനായ കാക്കനാടന്റെ വസതിയിൽ വച്ചുതന്നെ പ്രകാശനം ചെയ്യണമെന്ന ആശയം എനിക്ക് തന്നത് ഈ മാസം 24ന് നമ്മെവിട്ടുപിരിഞ്ഞ കഥാകൃത്തും നോവലിസ്റ്റുമൊക്കെയായ സതീഷ് ബാബു പയ്യന്നൂരാണ്.
കഥ പറച്ചിലും കവിത ചൊല്ലലുമൊക്കെയായി യാത്ര തുടർന്നു.കൊട്ടിയത്തെത്തുമ്പോഴേയ്ക്കും മഴ തീരുകയും കഥാചർച്ചയ്ക്ക് കനം കൂടുകയുമായിരുന്നു.
കഥ ഇപ്പോഴും പഴയകട്ടയിൽതന്നെയെന്നും സ്നേഹശൂന്യത കാലത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്നും സതീഷ്ബാബു പയ്യന്നൂർ യാത്രക്കിടെ പറഞ്ഞപ്പോൾ അതിനെ ഏറ്റുപിടിക്കാനും എതിർക്കാനും ചർച്ചയ്ക്കു കഴിഞ്ഞു.കാപട്യവും അഴിമതിയും മുമ്പത്തെക്കാളും പടർന്നുപിടിച്ചിരിക്കുന്ന ഇക്കാലത്ത് സ്നേഹത്തിനുവേണ്ടിയുള്ള ഉൾവിളിയുമായി എഴുത്തുകാരൻ പ്രത്യക്ഷപ്പെടുന്നുവെന്ന് സതീഷ്ബാബു പറഞ്ഞപ്പോൾ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു കഥാകൃത്ത് അതിനെ എതിർത്തു. അപ്പോൾ കിളിമാനൂർ മധു അദ്ദേഹത്തിന്റെ തന്നെ ചെരുപ്പു കണ്ണട എന്ന കവിത ചൊല്ലി എതിർപ്പിനെ മറികടത്തി....
വൈകിട്ട് 2.30നാണ് പ്രകാശനത്തിനായി കാക്കനാടന്റെ വസതി ഒരുങ്ങിയിരിക്കുന്നത്. ഞങ്ങളെത്തുന്നതിനുമുമ്പുതന്നെ പ്രൊഫ. കല്ലട രാമചന്ദ്രൻ,ഡോ.പ്രസന്നരാജൻ,ചാത്തന്നൂർ മോഹൻ,സി.ആർ.രാമചന്ദ്രൻ തുടങ്ങിയവരടക്കം വലിയൊരു സദസ് അന്ന് അവിടുണ്ടായിരുന്നു.
ഈ കൊച്ചുപയ്യനാണോ കഥാകൃത്തെന്ന് കാക്കനാടൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചപ്പോൾ സ്നേഹത്തിന്റെ കഥകളാണ് ഈ കൊച്ചു സമാഹാരത്തിലുള്ളതെന്ന് തുറന്നുപറയാൻ ഇരുപത്തിയാറു വർഷങ്ങൾക്കുമുമ്പ് സതീഷ്ബാബു മടിച്ചിരുന്നില്ല. ഒരു മണിക്കുറോളം നീണ്ടതായിരുന്നു അന്നത്തെ പുസ്തകപ്രകാശന ചടങ്ങ്.അറുപത്തഞ്ചോളം ഇരുമ്പു കസേരകളായിരുന്നു കാക്കനാടന്റെ വീട്ടുമുറ്റത്ത് ഇട്ടിരുന്നത്.അതിൽ കവിഞ്ഞ ആളുണ്ടായിരുന്നു.
പ്രകാശനച്ചടങ്ങുകഴിഞ്ഞ് നേരെയെത്തിയത് പേട്ട കേരളകൗമുദി ഓഫീസിന് സമീപമുള്ള റെയിൽവെ സ്റ്റേഷനിലേക്കായിരുന്നു.
എല്ലാവരും പിരിഞ്ഞുപോയെങ്കിലും ഞാൻ സതീഷ്ബാബു ചേട്ടനുമായി കുറച്ചുനേരം പാർക്കിനടുത്തു സംസാരിച്ചു നിന്നു.
ഈ അടുത്ത കാലത്ത് രാവിലെ തലസ്ഥാനത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനടുത്തുവച്ച് കണ്ടപ്പോഴുണ്ടായ ഞങ്ങളുടെ സംഭാഷണത്തിനിടയിൽ 1996ലെ ഇരവിപുരം യാത്രയും കടന്നുവന്നു.2001ൽ അദ്ദേഹം ബാങ്കുദ്യോഗം രാജിവച്ചപ്പോൾ എന്തിനാ അങ്ങനെ ചെയ്തതെന്ന് ചോദിച്ച എന്നോട് അദ്ദേഹം പറഞ്ഞത് സാഹിത്യത്തിലും ദൃശ്യമാദ്ധ്യമത്തിലും സജീവമാകാനെന്നാണ്.
2012-ലെ സാഹിത്യഅക്കാഡമി അവാർഡ് അദ്ദേഹത്തിന്റെ പേരമരത്തിന് കിട്ടിയപ്പോൾ അഭിനന്ദനം അറിയിക്കാനായി ഫ്ളാറ്റിൽ പോയിരുന്നു.കാണാൻ സാധിച്ചില്ല. ഫോണിലൂടെ അഭിനന്ദനം അറിയിച്ചു.കഴിഞ്ഞമാസം എന്റെ ഭാര്യ സിനിയുമായും മകൾ അനാമികയുമായും ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു അനാമികയ്ക്ക് വായിക്കാനായി അദ്ദേഹം എഴുതിയ ബാലസാഹിത്യകൃതി നൽകാമെന്ന്....
മാസത്തിൽ ഒരുതവണയെങ്കിലും ഞാൻ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു. കഥയെഴുത്തിൽ മുമ്പേ എഴുതിയവരെയും കൂടെ എഴുതിയവരെയും മറികടന്ന കഥാകൃത്തായിരുന്നു സതീഷ് ബാബു പയ്യന്നൂർ. അണയാൻ പോകുന്ന തീ ആളിക്കത്തുന്നതുപോലെ ഈ വർഷം 10 വിശേഷാൽപ്രതികൾക്കാണ് അദ്ദേഹം കഥയെഴുതിയത്.
കഥയുടെ സ്നേഹയാത്രയിൽ പൊടുന്നനെ ഇറങ്ങിപ്പോയ അദ്ദേഹം ഇപ്പോൾ കാക്കനാടനരികിൽ ഇരിപ്പുണ്ടാവും. വീണ്ടും കഥയുടെ ഒരു മഴക്കാലചർച്ചയെ വരവേൽക്കാൻ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |