ശതാഭിഷിക്തരായവർ ജീവിച്ചിരിക്കുമ്പോൾ സതീഷ് ബാബുവിനെപ്പോലെ ചുറുചുറുക്കോടെ സമൂഹ മധ്യത്തിൽ ജ്വലിച്ചു നിന്ന ഒരാൾ പെട്ടെന്ന് അസ്തമിക്കുന്നതിന്റെ ന്യായമെന്താണ്? എന്താണപ്പാ ഈ മരണം ?
------------------------------------------------------------------------------------------------------------------------------------------------------------
സതീഷ് ബാബു പയ്യന്നൂർ
വൈൻഡിങ് തീരുന്നതു വരെയേയുള്ളൂ പമ്പരത്തിന്റെ കറക്കം. അങ്ങ് മേലാവിൽ നിന്നാണോ ശാസ്ത്രീയമായി പറഞ്ഞാൽ ജനിതക നിർദ്ദേശമനുസരിച്ചാണോ ഈ വൈൻഡിംഗ് നടക്കുന്നത് ? അല്ലങ്കിൽ പിന്നെ ശതാഭിഷിക്തരായവർ ജീവിച്ചിരിക്കുമ്പോൾ സതീഷ് ബാബുവിനെപ്പോലെ ചുറുചുറുക്കോടെ സമൂഹ മധ്യത്തിൽ ജ്വലിച്ചു നിന്ന ഒരാൾ പെട്ടെന്ന് അസ്തമിക്കുന്നതിന്റെ ന്യായമെന്താണ്? എന്താണപ്പാ ഈ മരണം ?
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ സമയത്ത് ന്യൂസ്ചാനലുകൾ മാറ്റി മാറ്റി നോക്കി അലസമായിരിക്കുമ്പോഴാണ് നടുക്കുന്ന അക്ഷരങ്ങൾ സ്ക്രോൾ ചെയ്തു പോകുന്നതു കണ്ടത്. സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. ഫ്ലാറ്റിൽ മരിച്ച നിലയിൽ !
സത്യമോ എന്ന് ഉറപ്പാക്കാൻ വീണ്ടും വീണ്ടും ആ അക്ഷരങ്ങളിലേയ്ക്കു നോക്കുകയായിരുന്നു. പ്രിയപ്പെട്ട ഒരാൾ ഭൂമിയിൽ നിന്ന് പൊടുന്നനെ മറയുക! അയാളുടെ ഫോണും വാട്സ് ആപും ശൂന്യമാവുക : എന്താണ് മരണം ? എങ്ങോട്ടാണ് അത്രയും നാൾ ജ്വലിച്ചു നിന്ന ഒരാൾ അപ്രത്യക്ഷമാവുന്നത് ? അപ്പോഴാണ് വൈൻഡിംഗ് നിലക്കാൻ നമുക്കുമിനി എത്ര നാൾ എന്ന് മനസ്സു മന്ത്രിച്ചത്. മനുഷ്യൻ നേരിടുന്നഏറ്റവും വലിയ പ്രഹേളിക !
എന്റെ ടെലിവിഷൻ എഴുത്തുമായി ബന്ധപ്പെട്ടാണ് സതീഷ് ബാബു എന്നെ പരിചയപ്പെടുന്നത്. അന്ന് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു സതീഷ് . പക്ഷേ പ്രണയം എഴുത്തിനോടും ദൃശ്യ മാദ്ധ്യമത്തോടുമായിരുന്നു. അന്ന് ഞാൻ ടി വി കാഴ്ച എന്ന പ്രതിവാര പംക്തി എഴുതിക്കൊണ്ടിരുന്നു.ജോലി സർക്കാരിന്റെ സർവവിജ്ഞാനകോശത്തിലും. അക്കാലത്ത് പരമ്പരകൾക്കും ടെലി ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും പ്രത്യേക പ്രാധാന്യം നൽകി എഴുതിയിരുന്നു.
അവലോകനവും വിമർശനവും കലർത്തി എഴുതിയിരുന്ന ആ പംക്തിയിൽ തങ്ങളുടെ രചനകൾ പരാമർശിക്കപ്പെടുന്നതു് ഒരവകാശമായോ ആഹ്ളാദമായോ ഒക്കെ കാണക സ്വാഭാവികം. ഒരു കോളമിസ്റ്റിനെ ടെലിവിഷൻ പ്രവർത്തകർ പരിചയപ്പെടുമല്ലോ. അങ്ങനെ യാണ് സർവവിജ്ഞാന കോശം ഓഫീസിൽ വന്ന് സതീഷ് ബാബു എന്നെ പരിചയപ്പെടുന്നത്. ചിലവ്യക്തികൾ ചില സമയത്ത് പരിചയപ്പെടുന്നതും ഒത്തുകൂടുന്നതും യാദൃച്ഛികമോ ആകസ്മികമോ ആയല്ല എന്ന് പറയാറുണ്ട്. ചില കാരണങ്ങൾ മുന്നേ നിശ്ചയിക്കപ്പെട്ടിരിക്കാം. ടെലിവിഷൻ എന്ന സങ്കേതവുമായി ബന്ധപ്പെട്ട് എത്ര സൗഹൃദങ്ങൾ . അടുപ്പങ്ങൾ. അതിൽ സൗഹൃദം അതേ അളവിൽ തുടർന്നു കൊണ്ടുപോയ വ്യക്തിയാണ് സതീഷ് ബാബു .അദ്ദേഹത്തിന്റെ നിരവധി രചനകൾ ഞാൻ കണ്ടിട്ടുണ്ട്. സൂര്യ ടി വി യിൽ ഒരു സ്ളോട്ടെടുത്ത് ആരംഭിച്ച പനോരമ ടെലിവിഷന്റെയും പിന്നീട് തുടങ്ങിയ പനോരമ മാഗസിന്റെയും പ്രവർത്തനങ്ങളും ഭാരത് ഭവനെ വ്യക്തിത്വമുള്ള സ്ഥാപനമാക്കി വളർത്തിയെടുത്തതും മറ്റും സതീഷ് ബാബുവിന് സമൂഹത്തിൽ നല്ല ശ്രദ്ധ നേടാനായി. പനോരമ ടി വി യിലൂടെ നിരവധി കലാ കാരന്മാരെ അദ്ദേഹം മുന്നോട്ടു കൊണ്ടുവന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് ഒരു നവാഗതൻ മാത്രമായിരുന്ന മജീഷ്യൻ മുതുകാടിനെ പല ർക്കും പരിചയപ്പെടുത്തിക്കൊടുത്തത് സതീഷ് ബാബുവാണ്. മുതുകാടുമായി ഒരിക്കൽ എന്നെ ഓഫീസിൽ വന്നു കണ്ട് ഇതെന്റെ ചേച്ചിയാണ് എന്ന് അവകാശത്തോടെയും സ്നേഹത്തോടെയും പരിചയപ്പെടുത്തി ഏറെ നേരം സംസാരിച്ചിരുന്നതു് ഓർക്കുകയാണ്. അക്കാലത്താണ് മുതുകാട് ദൂരദർശനിൽ മാജിക്ഷോ ആരംഭിച്ചത്.
തന്റെ രചനകൾ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യണമെന്നത് സതീഷ് ബാബുവിന്റെ ആഗ്രഹമായിരുന്നു. വളരെ സ്നേഹപൂർവം ചേച്ചീ എന്നു വിളിച്ച് ഇടപെടുകയും ബന്ധം മുറിയാതെ സൂക്ഷിക്കുകയും ചെയ്തിരുന്ന സതീഷ് തന്റെ മിക്ക രചനകളും വാട്ട്സാപ്പ് ചെയ്തു തരുമായിരുന്നു.
എന്റെ അണ്ണൻ സി.വി. ത്രിവിക്രമനും അക്ക സരസ്വതി അമ്മയ്ക്കും സതീഷിനോട് വലിയ വാത്സല്യമായിരുന്നു.
പനോരമ ടെലിവിഷനിലെ കുങ്കുമം എന്ന വിഭാഗത്തിൽ എന്റെ ചേച്ചി പ്രൊഫസർ അംബികാദേവി 'സാഹിത്യത്തിലെ അവൾ " എന്ന ശീർഷകത്തിൽ ഒരു പ്രഭാഷണ പരമ്പര ചെയ്തത് ഓർക്കുന്നു. ഒരിക്കൽ എന്നേയും സ്നേഹപൂർവം നിർബ്ബന്ധിച്ച് അതിഥിയായി ഇരുത്തിയിട്ടുണ്ട്. വാസ്തവത്തിൽ ഒരു കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടത്.
വൈൻഡിംഗിന്റെ അവസാന ലാപ് സതീഷ് അറിഞ്ഞിരുന്നോ ?
പ്രിയ അനുജാ , സുഹൃത്തേ നിങ്ങൾക്ക് മടങ്ങിവരാതെ വയ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |