തിരുവനന്തപുരം: നഗരത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ ദാഹമകറ്റേണ്ട പദ്ധതി രണ്ട് സർക്കാർ സ്ഥാപനങ്ങളുടെ തർക്കത്തിൽ കുടുങ്ങി നിലച്ചു. നെയ്യാർ ഡാമിൽ 120 എം.എൽ.ഡി കുടിവെള്ള പ്ളാന്റ് സ്ഥാപിക്കാനായി 2017ൽ കൊണ്ടുവന്ന പദ്ധതിയാണ് വാട്ടർ അതോറിട്ടിയും കിഫ്ബിയും തമ്മിലുള്ള തർക്കത്തിൽ എങ്ങുമെത്താതെ കിടക്കുന്നത്.
അതേസമയം പദ്ധതിക്ക് പണം നൽകേണ്ട കിഫ്‌ബിക്ക് ഫണ്ടില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വാട്ടർ അതോറിട്ടി പറയുന്നു. എന്നാൽ, പൈപ്പിടുന്നതിനുള്ള അലൈൻമെന്റ് ശരിയായ രീതിയിലല്ല വാട്ടർ അതോറിട്ടി തയ്യാറാക്കിയതെന്നാണ് കിഫ്ബി വൃത്തങ്ങൾ പറയുന്നത്. എന്നാൽ, അലൈൻമെന്റിന് അംഗീകാരം നൽകാതെ കിഫ്ബി ടെൻഡർ ക്ഷണിച്ചതെങ്ങനെയെന്നാണ് വാട്ടർ അതോറിട്ടിയുടെ ചോദ്യം. പൈപ്പ് ലൈനിനായി റോഡ് കുഴിക്കുന്നതും പൂർവാവസ്ഥയിൽ ആക്കുന്നതും സംബന്ധിച്ചുമാണ് കിഫ്ബിയുമായി തർക്കം. പൈപ്പിടുന്നതിനായി മതിയായ ഭൂമി ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ കിഫ്ബി ആവർത്തിച്ച് ചോദിക്കുന്നതായി വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു.
പ്ളാന്റ് സ്ഥാപിക്കുന്നതിന് ശാസ്തമംഗലം കൊച്ചാർ റോഡിൽ പ്രവർത്തിക്കുന്ന ഷിക്കാഗോ കൺസ്ട്രക്ഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് 91.09 കോടിയായിരുന്നു ക്വാട്ട് ചെയ്തത്. ഇത് ടെൻഡർ തുകയെക്കാൾ 46 ശതമാനം ഉയർന്നതാണ്. എസ്‌റ്റിമേറ്റിനെക്കാൾ 10 ശതമാനത്തിന് മുകളിലാണ് കമ്പനികൾ ക്വാട്ട് ചെയ്യുന്നതെങ്കിൽ സർക്കാരിന്റെ അനുമതിയും വേണം. ഇത് മാസങ്ങളായി സർക്കാരിന്റെ മുൻപിലുണ്ടെങ്കിലും തീരുമാനം ഉണ്ടായിട്ടില്ല.
നെയ്യാർ ഡാമിലെ സഫാരി പാർക്കിന് സമീപം ജലസേചന വകുപ്പിന്റെ കൈവശമുള്ള 3.62 ഏക്കർ സ്ഥലത്താണ് പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റും അടങ്ങിയ നെയ്യാർ ജലസംഭരണി സ്ഥാപിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ചേക്കർ സ്ഥലത്ത് ആരംഭിക്കാനിരുന്ന കുടിവെള്ള പദ്ധതിയാണ് സ്ഥലപരിമിതി മൂലം പരിഷ്‌കരിച്ച് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |