തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണജോലിയുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ രണ്ടാഴ്ചത്തേയ്ക്ക് സംസ്ഥാനത്തെ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയത് ട്രെയിൻ യാത്രക്കാരെ ദുരിതത്തിലാക്കി. ക്രിസ്മസ് ആഘോഷക്കാലവും, പരീക്ഷകളും, തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായികമേളയും, നിയമസഭാ സമ്മേളനവും, സംസ്ഥാന ചലച്ചിത്രമേളയും നടക്കുന്ന സമയത്ത് ട്രെയിൻ ഗതാഗതം നിലച്ചത് ജനങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്.ഇപ്പോഴത്തെ നിലയിൽ 12ഒാടെ മാത്രമേ ട്രെയിൻ ഗതാഗതം സാധാരണനിലയിലേക്ക് എത്തുകയുള്ളു.
21 ട്രെയിനുകൾ പൂർണമായും 36 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. നാലെണ്ണം കേരളത്തിലേക്ക് വരാതെ മധുരയിലൂടെ വഴിതിരിച്ചുവിട്ടു. പത്ത് ട്രെയിനുകൾ ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായ സ്ഥിതിയാണ്. ഒാടുന്ന ട്രെയിനുകൾ പലതും കൊല്ലത്തും,കായംകുളത്തും,വർക്കലയിലും തിരുവനന്തപുരത്തുമെല്ലാം പിടിച്ചിടുകയോ,യാത്ര അവസാനിപ്പിക്കുകയോ ആണ്. ഇതോടെ അത്യാവശ്യകാര്യങ്ങൾക്കായി യാത്രയ്ക്കിറങ്ങിയവരും രോഗികളുമെല്ലാം കഷ്ടത്തിലായി.
തിരുവനന്തപുരത്തേക്ക് രാവിലെ എത്തിച്ചേരേണ്ട പല ട്രെയിനുകളും കഴിഞ്ഞ രണ്ടുദിവസങ്ങളിലും വൈകിയാണ് എത്തിയത്. ട്രെയിനുകൾ വർക്കലയിലും കഴക്കൂട്ടത്തുമെല്ലാം പിടിച്ചിടുന്നത് പരിഗണിച്ച് അവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുൾപ്പെടെ ഒരു ബദൽ യാത്രാസൗകര്യവും ഏർപ്പെടുത്തിയിട്ടുമില്ല. സ്ത്രീകളും രോഗികളുമായ യാത്രക്കാർ ഇതോടെ പ്രതിസന്ധിയിലായി.
കൊച്ചുവേളിയിൽ രണ്ട് പ്ളാറ്റ് ഫോമുകളുടെ നീളം കൂട്ടുന്നതും രണ്ട് പ്ളാറ്റ് ഫോമുകളിൽ ഷെൽറ്റർ നിർമ്മിക്കുന്നതും കൂടാതെ രണ്ട് പിറ്റ് ലൈനുകളും നിർമ്മിക്കുന്ന ജോലികളാണ് നടക്കുന്നത്. ആകെ ഒരു ലൈനാണ് റെഗുലർ യാത്രയ്ക്കായി ഇവിടെ നീക്കിവച്ചിരിക്കുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് ഇതിലൂടെയല്ലാതെ എത്തിച്ചേരാനാവില്ല.ഇതോടെയാണ് ട്രെയിനുകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |