ന്യൂഡൽഹി: വായ്പയെടുത്തയാൾക്ക് റിട്ട് പെറ്റീഷനിലൂടെ കരാറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും കക്ഷികളുടെ പരസ്പര സമ്മതത്തിലൂടെ മാത്രമെ മാറ്റം വരുത്താൻ കഴിയൂവെന്നും ഡൽഹി ഹൈക്കോടതി. ആർട്ടിക്കിൾ 226 പ്രകാരം അപേക്ഷ നൽകി വായ്പയെടുക്കുന്നവർക്ക് കരാർ മാറ്റം ആവശ്യപ്പെടാൻ കഴിയില്ല. റിയൽ എസ്റ്റേറ്റ് ഡവലപ്പറായ സൂപ്പർടെക് റിയൽറ്റേഴ്സ് ബാങ്കുകളുടെ കൺസോർഷ്യത്തിന് വായ്പ കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
നോയിഡയിലെ സെക്ടർ 94ൽ സൂപ്പർനോവ പദ്ധതിക്കായി സൂപ്പർടെക്കിന് 678 കോടി രൂപ വായ്പ നൽകി. വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്നും അക്കൗണ്ട് നോൺ പെർഫോമിംഗ് അസറ്റായി തരം തിരിച്ചെന്നും 2018 സെപ്തംബർ 29 ന് കോടതിയെ അറിയിച്ചു. 2021 സെപ്തംബർ 15ന് ഒറ്റത്തവണ തീർപ്പാക്കൽ അനുസരിച്ച് 2022ൽ സൂപ്പർടെക്
121.43 കോടി അടയ്ക്കാൻ തീരുമാനമായി. ഒ.ടി.എസിൽ ഭേദഗതി ആവശ്യപ്പെട്ട് സൂപ്പർടെക് ബാങ്ക് കൺസോർഷ്യത്തിന് കത്തയച്ചു. ഇതനുസരിച്ച് 121.43 കോടിയിൽ നിന്ന് 120.43 കോടിയായി കുറഞ്ഞു. വ്യവസ്ഥയിലെ ഭേദഗതി പ്രകാരം 9:16 കോടി അടച്ചു. ബാക്കി തുകയായ 111.78 കോടി 24 തവണകളായി മൂന്ന് മാസത്തിന് ശേഷം നൽകണമെന്ന് തീരുമാനമായി. എന്നാൽ ആദ്യ ഗഡു സെപ്തംബർ 15നകം അടയ്ക്കാതെ കരാർ നവീകരണത്തിനായി ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചതിനാലാണ് സൂപ്പർ ടെക്കിന്റെ ഹർജി തള്ളിയത്. സിംഗിൾ ബെഞ്ചിനോട് യോജിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |