ന്യൂഡൽഹി: ബ്രാഹ്‌മണ, ബനിയ സമുദായങ്ങൾക്കെതിരെ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലാ സ്കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസ് ചുവരുകളിൽ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വി.സി ശാന്തിശ്രീ ഡി. പണ്ഡിറ്റിന്റെ നിർദ്ദേശ പ്രകാരം അന്വേഷണം തുടങ്ങി.
കാമ്പസിലെ നിരവധി കെട്ടിടങ്ങളുടെ ചുവരുകളിൽ വ്യാഴാഴ്ചയാണ് 'ബ്രാഹ്മണർ കാമ്പസ് വിടണം", 'രക്തച്ചൊരിലുണ്ടാകും", 'ബ്രാഹ്മണർ ഇന്ത്യ വിടുക", 'ബ്രാഹ്മണ-ബനിയാകളെ, ഞങ്ങൾ നിങ്ങൾക്കായി വരുന്നു! പ്രതികാരം ചെയ്യും" തുടങ്ങി ഹിന്ദിയിലെഴുതിയ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. നളിൻ കുമാർ മഹാപത്ര, രാജ് യാദവ്, പ്രവേശൻ കുമാർ, വന്ദന മിശ്ര തുടങ്ങി ബ്രാഹ്മണ സമുദായാംഗങ്ങളായ പ്രൊഫസർമാരുടെ ചേംബറുകളുടെ ചുമരിൽ 'ശാഖയിലേക്ക് മടങ്ങുക" എന്നെഴുതിയിരുന്നു.
സംഭവം ഗൗരവമായി കാണുന്നുവെന്നും ഇത്തരം പ്രവണതകളെ അപലപിക്കുന്നതായും വി.സി പത്രക്കുറിപ്പിൽ അറിയിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അദ്ദേഹം സ്കൂൾ ഒഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഡീൻ, ഗ്രീവൻസ് കമ്മിറ്റി എന്നിവയ്‌ക്ക് നിർദ്ദേശം നൽകി.
മുദ്രാവാക്യങ്ങളെഴുതിയത് ഇടതു സംഘടനകളാണെന്ന് എ.ബി.വി.പി ആരോപിച്ചു. സ്വതന്ത്ര ചിന്താഗതിക്കാരായ അദ്ധ്യാപകരെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടാണിതെന്നും ജെ.എൻ.യു എ.ബി.വി.പി അദ്ധ്യക്ഷൻ രോഹിത് കുമാർ പറഞ്ഞു. ജെ.എൻ.യു അദ്ധ്യാപക സംഘടനകളും സംഭവത്തെ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |