തൃശൂർ: കാർഷികവിളകളുടെ വിൽപ്പന സുഗമമാക്കാൻ, പഴം പച്ചക്കറി വിപണനത്തിനായി സബ്‌സിഡി നിരക്കിൽ സോളാർ മുച്ചക്ര വാഹനം ലഭ്യമാക്കാനൊരുങ്ങി കൃഷിവകുപ്പ്. സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2022 - 23 വർഷത്തെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വാല്യു അഡീഷണലിൽ ഉൾപ്പെടുത്തിയാണ് വാഹനമനുവദിക്കുക.
സംസ്ഥാനത്താകെ 18 സൈക്കിളാണ് അനുവദിക്കുക. ജില്ലയിൽ ഒരെണ്ണം ഈ വർഷം അനുവദിക്കും. ഈ മാസം ഏഴിനുള്ളിൽ കർഷകസംഘങ്ങൾ കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. കാർഷികകർമ്മ സേനകൾക്കും അഗ്രോസർവീസ് സെന്ററുകൾക്കും കർഷകമിത്രയായി പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന സംഘത്തിന് സൈക്കിൾ നൽകും.
സബ്‌സിഡി കിഴിച്ചുള്ള പണമടച്ചാൽ മാർച്ചിനുള്ളിൽ സൈക്കിൾ കിട്ടും. പദ്ധതി വിജയമായാൽ വരുംവർഷങ്ങളിലും സൈക്കിൾ അനുവദിക്കും. മുൻകാലങ്ങളിൽ കർഷകർക്ക് ഉന്തുവണ്ടി കൊടുത്തിരുന്നു. സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന സൈക്കിൾ നൽകാൻ ഈ വർഷമാണ് തീരുമാനിച്ചത്.
ഡ്രയറുകൾക്കും സബ്‌സിഡി
കൊപ്ര ഡ്രയറുകൾ, വിവിധ ഉത്പന്നങ്ങൾ ഉണക്കാനുള്ള ഡ്രയറുകൾ എന്നിവ സ്ഥാപിക്കാൻ 20 ശതമാനം സബ്‌സിഡിയായി 4 ലക്ഷം രൂപ പദ്ധതി വഴി അനുവദിക്കും. ഇതിനായി പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക കർമസേന, അഗ്രോ സർവീസ് സെന്ററുകൾ, കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് അപേക്ഷിക്കാം. കാർഷിക സഹകരണ സംഘങ്ങൾക്ക് കാർഷിക ഉത്പന്ന സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാനുള്ള സബ്‌സിഡിയും നൽകും. നാടൻ പഴം പച്ചക്കറി വിപണനത്തിന് പ്രീമിയം ഔട്ട്‌ലെറ്റ് സ്ഥാപിക്കാൻ മാർക്കറ്റിംഗിൽ 3 വർഷത്തെ പരിചയമുള്ള എഫ്.പി.ഒകൾ, കുടുംബശ്രീ യൂണിറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവയ്ക്കും ആനുകൂല്യം ലഭ്യമാക്കും.
ലക്ഷം രൂപ കൊടുത്താൽ
സൈക്കിൾ ലഭ്യമാക്കുന്നത്: ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചറൽ റിസർച്ച്
വില: രണ്ട് ലക്ഷം, സംഘം നൽകേണ്ടത്: ലക്ഷം രൂപ (സബ്‌സിഡി 50%)
എസ്.എഫ്.എ.സി മുഖേന കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവിനുള്ള യൂണിറ്റ് സ്ഥാപിക്കാൻ സബ്‌സിഡി നൽകുന്ന പദ്ധതികളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പ്രോജക്ട് സമർപ്പിക്കണം.
അനു മൈക്കിൾ
ആത്മ പ്രോജക്ട് ഡയറക്ടർ, തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |