തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എന്റെ പേരുപറഞ്ഞ് ബോധപൂർവം എന്നെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോൺഗ്രസ് കരുതേണ്ട. ആ പരിപ്പ് ഇവിടെ വേവില്ല.
മന്ത്രി അബ്ദുറഹ്മാനെതിരെയുള്ള ഫാ.തിയോഡോഷ്യസിന്റെ പരാമർശം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വൈദികൻ ക്ഷമ പറഞ്ഞത് അത്രയും നല്ലത്. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തത് നിയമപരമായ നടപടിയാണ്. വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കണം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്.
സമരസമിതിയുമായി ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. മണിക്കൂറുകൾ ചർച്ചയ്‌ക്ക് വേണ്ടി മന്ത്രിമാർ കാത്തിരുന്നിട്ടുണ്ട്. എന്നിട്ടും ചർച്ചയ്‌ക്ക് വരാത്തത് അവരാണ്. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ബസുകൾക്കുണ്ടായ നഷ്‌ടം സമരക്കാരിൽ നിന്ന് ഈടാക്കും.
നിലപാടിൽ മാറ്റമില്ല: എ.ജെ.വിജയൻ
തിരുവനന്തപുരം: തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന ആളാണ് താനെന്നും തീവ്രവാദിയെന്ന് വിളിച്ചാലും നിലപാടിൽ മാറ്റമില്ലെന്നും കോസ്‌റ്റൽ വാച്ച് ഡയറക്‌ടറും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യം കൊണ്ടാണ്. തീവ്രവാദ ബന്ധം ആരോപിച്ച് എതിർപ്പുകളെ തള്ളാനാവില്ല. പദ്ധതിയുടെ സത്യാവസ്ഥ തുറന്നുപറയുന്നത് കൊണ്ടാണ് എന്നോട് ശത്രുത. തുറമുഖ സമരം കുടുംബകാര്യമല്ല. മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ് ഞാൻ എന്നത് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ല. ആന്റണി രാജു രാഷ്‌ട്രീയനേതാവും താൻ മത്സ്യമേഖലയിലെ സാമൂഹ്യപ്രവർത്തകനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |