SignIn
Kerala Kaumudi Online
Saturday, 20 April 2024 9.43 AM IST

മാർഗനിർദ്ദേശം നൽകാതെ ഇ.പി.എഫ്.ഒ

photo

ശമ്പളത്തിന് ആനുപാതികമായ പെൻഷന് വഴിയൊരുക്കുന്ന സുപ്രീംകോടതി ഉത്തരവ് വന്ന് ഒരു മാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ ഇ.പി.എഫ്.ഒ തയ്യാറാകാത്തതാണ് കാരണം. ഉയർന്ന പെൻഷൻ ലഭിക്കുന്നതിനുള്ള ഓപ്‌ഷൻ നൽകാൻ സുപ്രീംകോടതി നാല് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ഇ.പി.എഫ്.ഒ കേന്ദ്രങ്ങളിൽ അന്വേഷിക്കുന്നവർക്ക് മുകളിൽനിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് വ്യക്തതതേടി പ്രധാന കാര്യാലയത്തിലേക്ക് അയച്ച കത്തുകൾക്കും ഇ - മെയിലുകൾക്കും മറുപടി കിട്ടിയിട്ടില്ലെന്നാണ് ദിവസവും പ്രാദേശിക ഓഫീസുകൾ കയറിയിറങ്ങുന്നവരോട് അവർ പറയുന്നത്. എന്തുചെയ്യണമെന്ന് അറിയാതെ പെൻഷൻകാരും ജീവനക്കാരും കുഴയുന്നു.

ഉത്തരവ് വന്നിട്ടും ഇ.പി.എഫ്.ഒയും കേന്ദ്ര തൊഴിൽമന്ത്രാലയവും ഒളിച്ചുകളി തുടരുന്നതായാണ് പെൻഷൻകാർ സംശയിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ വൈകുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. വർഷങ്ങളോളം നീണ്ടുപോയതിന് ശേഷമാണ് കോടതിയിൽനിന്ന് തീർപ്പുണ്ടായത്. അർഹമായ പെൻഷൻ ലഭിക്കാൻ എത്രനാൾ കാത്തിരിക്കണമെന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയാണ്. ഇ.പി.എഫ്.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ ഇ.പി.എഫ്.ഒ ഫെഡറേഷൻ സുപ്രീംകോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പി.എഫ് കമ്മിഷണർക്ക് കത്ത് നൽകിയിരിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ജീവനക്കാരില്ലെന്ന ഒഴിവുകഴിവാണ് മാർഗനിർദ്ദേശം വൈകുന്നതിന് കാരണമായി ഇ.പി.എഫ്.ഒ അധികൃതർ പറയുന്നത്. പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടിയാൽ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. അതിനാകട്ടെ ഇ.പി.എഫ്.ഒ മുൻകൈയെടുക്കുന്നുമില്ല. ഇത് നടപ്പാക്കിക്കിട്ടാൻ കേസുമായി കോടതി കയറേണ്ടിവരുമോ എന്ന ആശങ്ക പോലും പെൻഷൻകാർക്കുണ്ട്.

ലക്ഷക്കണക്കിന് പെൻഷൻകാർക്ക് പ്രയോജനം ലഭിക്കേണ്ട ഒരു ഉത്തരവ് വന്നിട്ടും അതിന്റെ പുറത്ത് അടയിരിക്കുന്ന സമീപനം തീരെ ആശാസ്യമല്ല. ഇക്കാര്യങ്ങളിലുള്ള പ്രതിഷേധം അറിയിക്കാൻ പെൻഷൻ സംഘടനകൾ ഡിസംബർ ഏഴിനും എട്ടിനും ഡൽഹി ജന്തർമന്ദറിൽ ധർണ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കം മുതൽ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകുന്നതിന് എതിരായിരുന്നു ഇ.പി.എഫ്.ഒയുടെ നിലപാട്. ഉത്തരവ് വന്നതിനുശേഷവും അതു നടപ്പാക്കാൻ ഇ.പി.എഫ്.ഒ മടിച്ചുനിൽക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയുന്നതല്ല. അതിനാൽ എത്രയും വേഗം ഇതുസംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ കേന്ദ്ര തൊഴിൽമന്ത്രാലയം തയ്യാറാകണം. നീതി നടപ്പാക്കി കിട്ടാനായി പെൻഷൻകാർ വീണ്ടും നിരത്തിലിറങ്ങണമെന്ന സ്ഥിതി വരുത്തിവയ്ക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPF
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.