ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയത്തിന്റെ 2018 ഡിസംബർ 12ന് നടന്ന യോഗ തീരുമാനങ്ങൾ തേടിയുള്ള ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി. പൊതുതാല്പര്യവുമായി ബന്ധപ്പെട്ട ഒരു വിവരവും രഹസ്യ രേഖകളായി കാണാനാകില്ലെന്നതിനാൽ കൊളീജിയം സംബന്ധിച്ച വിവരങ്ങൾ സംരക്ഷിത രേഖകളായി കണക്കാക്കാനാവില്ലെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം, സ്ഥിരനിയമനം, സുപ്രീംകോടതിയിലേക്കുള്ള സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് സർക്കാരിന് നൽകുന്ന കൊളീജിയം ശുപാർശകളും യോഗ തീരുമാനങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ 2017 ഒക്ടോബർ 3ന് ചേർന്ന സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാൽ, 2018 ഡിസംബർ 12ന് കൊളീജിയം യോഗം ചേർന്ന് ചില തീരുമാനങ്ങളെടുത്തതായി അറിയിച്ചെങ്കിലും അത് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടില്ലെന്ന് ഹർജിയിൽ വ്യക്തമാക്കി. ഹർജിക്കാരൻ 2019 ഫെബ്രുവരി 26ന് സുപ്രീംകോടതി സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഇത് സംബന്ധിച്ച വിവരാവകാശ അപേക്ഷ നൽകി. കത്തിലൂടെ ആവശ്യപ്പെട്ട വിവരങ്ങൾ ശരിയാണെന്നും എന്നാൽ, യോഗം പ്രമേയം പാസ്സാക്കാത്തതിനാൽ യോഗ തീരുമാനം വെളിപ്പെടുത്താൻ കഴിയില്ലെന്നുമുള്ള സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന്റെ തീരുമാനം ഹൈക്കോടതി സിംഗിൾ ജഡ്ജി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരായ ഹർജിയിലാണ് സുപ്രീംകോടതി വിധി പറയാനായി മാറ്റിയത്.
കൊളീജിയം സംവിധാനം ഏറ്റവും സുതാര്യം
ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം ഏറ്റവും സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കൊളീജിയം സംവിധാനത്തെ അതിന്റെ കടമ നിർവ്വഹിക്കാൻ അനുവദിക്കണം. കൊളീജിയം പ്രവർത്തനം അവതാളത്തിലാക്കരുത്. കൊളീജിയം തീരുമാനങ്ങളെക്കുറിച്ച് മുൻ അംഗങ്ങൾ അഭിപ്രായപ്രകടനം നടത്തുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |