തട്ടിപ്പ് സമ്മതിച്ച് മേയറും
കോഴിക്കോട്: കോർപ്പറേഷൻ ഫണ്ട് പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാനേജർ തിരിമറി നടത്തിയ കേസ് സങ്കീർണമാവുന്നു. 98 ലക്ഷത്തിൽ തുടങ്ങിയ തട്ടിപ്പ് 15കോടിയെന്ന് മേയർ തന്നെ സമ്മതിക്കുമ്പോൾ തട്ടിപ്പ് അതിലും കൂടുതലാണെന്ന് പ്രതിപക്ഷം.
വിവാദമായതോടെ 24മണിക്കൂറിനകം ഫണ്ട് തിരിച്ചുകിട്ടിയില്ലെങ്കിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ബ്രാഞ്ചും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.പി.എം ജില്ലാകമ്മിറ്റി രംഗത്തെത്തി. തട്ടിപ്പ് നടത്തിയ ബാങ്കിലേക്ക് സി.പി.എം മാർച്ചും നടത്തി.
കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ആരോപണ വിധേയനായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനജർ എം.പി റിജിൽ ഒളിവിലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അക്കൗണ്ടിൽ നിന്ന് പഞ്ചാബ് നാഷണൽ ബാങ്ക് 15,24,6075 രൂപ തിരിമറി നടത്തിയതായിട്ടാണ് മേയർ ബീന ഫിലിപ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോർപ്പറേഷന്റെ ഏഴ് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്. ഖലമാലിന്യ സംസ്‌ക്കരണം, എം.പി., എം.എൽ.എ. ഫണ്ട്, അമൃത് ഓഫീസ് മോഡേണൈസേഷൻ ഹെഡ് അക്കൗണ്ട് എന്നിവയിൽ നിന്ന് 1.89 കോടിയും,ഓൺലൈൻ പേയ്‌മെന്റുകളിൽ നിന്ന് 2.53 കോടിയും, കുടുംബശ്രീയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്ന് 10.81 കോടിയുമാണ് നഷ്ടമായത്. മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ ഉൾപ്പെടെ കൃത്രിമം നടത്തിയിട്ടുണ്ട്. കോർപ്പറേഷൻ നൽകിയ സ്റ്റേറ്റ്‌മെന്റും ബാങ്കിലുള്ളതും രണ്ടാണെണെന്നും തട്ടിപ്പ് കണ്ടുപിടിച്ചത് കോർപ്പറേഷൻ തന്നെയാണെന്നും മേയർ പറഞ്ഞു. നിലവിൽ 3 പരാതികളാണ് ടൗൺ പൊലീസിൽ കോർപ്പറേഷൻ നൽകിയത്.
വിവാദമായതോടെ, തട്ടിയെടുത്തതിൽ 2.53 കോടി രൂപ ബാങ്ക് കോർപ്പറേഷന് തിരിച്ചുനൽകിയിട്ടുണ്ട്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖാ മാനേജർ എം.പി റിജിൽ 98 ലക്ഷം വെട്ടിച്ചെന്നായിരുന്നു ആദ്യ വിവരം. പിന്നീട് തട്ടിപ്പിന്റെ വ്യാപ്തി കൂടുകയായിരുന്നു. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിൽ തിരിമറി ശ്രദ്ധയിൽപെട്ട പുതിയ മാനേജർ സി.ആർ.വിഷ്ണുവാണ് ടൗൺ പൊലീസിൽ റിജിലിനെതിരെ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |