കോഴിക്കോട്: മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപ്പറേഷൻ നീക്കത്തിനെതിരെ കോതി-ആവിക്കൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം ശക്തമാവുന്നു. പ്ലാന്റ് നിർമാണവുമായി മുന്നോട്ടുപോവുന്ന കോർപ്പറേഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് സമരസമിതി ഇന്നലെ നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ചിൽ സംഘർഷം. അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെങ്കിലും ഏറെനേരം വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പുലർച്ചെ മുതൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് വളഞ്ഞതോടെ ജീവനക്കാരും ജനങ്ങളും ഓഫീസിലേക്ക് കയറാനാവാതെ വലഞ്ഞു. വനിതാ ജീവനക്കാരെയടക്കം തടഞ്ഞത് പൊലീസ് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
ബീച്ച് റോഡിൽ സമരക്കാർ നിരന്നതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പ്രതിഷേധം തുടരുമ്പോഴും പൊലീസിനെ ഉപയോഗിച്ച് കോതിയിൽ പ്ലാന്റ് നിർമാണം തുടങ്ങിയതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. പുലർച്ചെ ആറുമുതൽ തന്നെ കോർപ്പറേഷൻ പരിസരത്തേക്ക് ഒഴുകിയെത്തിയ സമരക്കാർ ഇരുഗേറ്റുകളും ഉപരോധിച്ചിരുന്നു.
സമരം എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്തു. ജനകീയ സമരം നയിക്കുന്നവരെ തീവ്രവാദികളാക്കി അടിച്ചമർത്താനുള്ള കോർപ്പറേഷൻ നീക്കം വിലപ്പോകില്ലെന്ന് എം.കെ.രാഘവൻ പറഞ്ഞു. ജനകീയ പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.യു ദേശീയ പ്രസിഡന്റ് കെ.എം.അഭിജിത്ത്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.റെയിൽ സമരസമിതി നേതാവ് പി.ടി.ഇസ്മായിൽ, ആർ.എം.പി.ഐ നേതാവ് കെ.പി.പ്രകാശൻ, മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത തുടങ്ങിയവർ
പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |