പുസ്തകം അടുത്ത ഒക്ടോബറിൽ പുറത്തിറങ്ങും
തിരുവനന്തപുരം: ഒടുവിൽ എന്റെ പ്രിയപ്പെട്ട സഹോദരിക്ക് നീതി ലഭിച്ചു. കോടതി വിധിയിൽ വളരെ സന്തോഷമുണ്ട്. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കാനാവില്ല. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവം ഫലം നൽകി, കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ കോടതി വിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
പ്രതികൾക്ക് കോടതി എന്ത് ശിക്ഷ നൽകുമെന്ന് അറിയില്ല. ജഡ്ജി എല്ലാ തെളിവുകളും പരിശോധിച്ചാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കോടതിയിലൂടെ ദൈവത്തിന്റെ വിധി നടപ്പാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. വിധി എല്ലാവർക്കും പ്രചോദനമാകണം. ഈ പ്രതികൾ ഇനി ഒരാളെയും ഉപദ്രവിക്കരുത്. കേരളത്തിലെത്തുന്നവർക്ക് സുരക്ഷിതമായി ഇവിടം അസ്വദിക്കാനാകണമെന്നും ഇൽസ പറഞ്ഞു.
വിധി വന്നയുടൻ മാതാപിതാക്കളും സഹോദരനുമായും സംസാരിച്ചിരുന്നു. അവരെ സംബന്ധിച്ചടത്തോളം ഇത് മനോവിഷമങ്ങളുടെ അവസാനമാണ്. അവർക്ക് പുതുവെളിച്ചമാണിത്. ബ്യൂട്ടി സലൂൺ ബിസിനസുമായി അയർലണ്ടിലാണ് ഇൽസ ഇപ്പോൾ. ഈ ക്രിസ്‌മസിന് ജന്മനാടായ ലാത്വിയയിലേക്ക് പോകേണ്ടതായിരുന്നു. കേസിന്റെ വിചാരണയും മറ്റുമായി ഒരു വർഷമായി ബിസിനസിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ക്രിസ്‌മസ് സീസണായതിനാൽ ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കണം. അതിനാൽ നാട്ടിലേക്ക് പോകുന്നില്ല.
പുസ്തകം പൂർത്തിയാകുന്നു,
അടുത്ത വർഷം കേരളത്തിലെത്തും
സഹോദരിക്കുണ്ടായ ദുർവിധിയെക്കുറിച്ച് 2019ൽ എഴുതിത്തുടങ്ങിയ 500 പേജുള്ള പുസ്തകത്തിന്റെ കരടുരൂപം തയ്യാറായി. അന്തിമ മിനുക്ക് പണികൾ നടക്കുകയാണ്. പുസ്തകത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ലെങ്കിലും നീതിയിലേക്കുള്ള യാത്ര എന്നർത്ഥം വരുന്ന ഒരു പേരായിരിക്കും നൽകുകയെന്ന് ഇൽസ സൂചിപ്പിച്ചു. അടുത്ത ഒക്ടോബറിൽ കേരളത്തിൽ പുസ്തകത്തിന്റെ പ്രകാശനം നടത്തും. സഹോദരിയുമായുള്ള ആത്മബന്ധം, കുടുംബപശ്ചാത്തലം, സഹോദരിയെ കാണാതായതും തുടർന്നുള്ള അന്വേഷണവും കേസിന്റെ വിചാരണയും മറ്റുമാണ് മൂന്ന് ഭാഗങ്ങളായുള്ള പുസ്തകത്തിൽ. അവൾ അനുഭവിച്ച വേദന എല്ലാവരും മനസിലാക്കണം. സഹോദരി എങ്ങനെയുള്ള വ്യക്തിയായിരുന്നെന്ന് ജനങ്ങൾ അറിയണമെന്ന ചിന്തയാണ് പുസ്‌തകം എഴുതാൻ പ്രേരിപ്പിച്ചതെന്നും ഇൽസ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |