* പ്രീ ക്വാർട്ടറിലെത്തിയ രണ്ടാം ഏഷ്യൻ ടീം
* ജയിച്ചിട്ടും ഉറുഗ്വേ പുറത്ത്
ദോഹ : ഇന്നലെ നടന്ന ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ 2-1ന് തോൽപ്പിച്ച് ഏഷ്യൻ ടീമായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിലെത്തി. സ്പെയിനിനെ വീഴ്ത്തി ജപ്പാൻ നേരത്തേ പ്രീ ക്വാർട്ടറിലെത്തിയിരുന്നു.
അഞ്ചാം മിനിട്ടിൽ റിക്കാർഡോ ഹോർത്തയിലൂടെ പോർച്ചുഗലാണ് ആദ്യം സ്കോർ ചെയ്തത്. 27-ാം മിനിട്ടിൽ കിം യുംഗ് വോണിലൂടെ കൊറിയ സമനില പിടിച്ചെടുത്തു. ഇൻജുറി ടൈമിൽ ഹാംഗ് ഹീ ചാനാണ് കൊറിയയുടെ വിജയഗോൾ നേടിയത്. ഇതോടെ ഉറുഗ്വേയെയും ഘാനയെയും മറികടന്ന് കൊറിയ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ അവസാന 16ലെത്തിയത്.
മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചെങ്കിലും കൊറിയയുടെ വിജയം ഉറുഗ്വേയുടെ പ്രീ ക്വാർട്ടറിലേക്കുള്ള വഴിമുടക്കി. ഉറുഗ്വേയ്ക്ക് വേണ്ടി 26,32 മിനിട്ടുകളിൽ ജോർജിയൻ ഡി അരാസ്കേയ്റ്റയാണ് ആദ്യ പകുതിയിൽ സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഉറുഗ്വേ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും വാർ പരിശോധിച്ച് റഫറി അത് നിഷേധിച്ചു.
പ്രീ ക്വാർട്ടർ പോരിന് ഇന്ന് തുടക്കം
ആദ്യ പ്രീ ക്വാർട്ടറിൽ ഹോളണ്ട് യു.എസിനെതിരെ
മെസിയും സംഘവും ഓസ്ട്രേലിയയെ നേരിടുന്നു
ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങൾ കഴിഞ്ഞ് ഖത്തർ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്നു. ഇന്ന് തുടങ്ങുന്ന പ്രീ ക്വാർട്ടർ പോരാട്ടങ്ങളിൽ ആദ്യത്തേതിൽ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഹോളണ്ട് ബിയിലെ രണ്ടാം സ്ഥാനക്കാരായ അമേരിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് കിക്കോഫ്.
രാത്രി 12.30ന് സാക്ഷാൽ മെസിയും സംഘവും ഓസ്ട്രേലിയയ്ക്ക് എതിരെ പ്രീ ക്വാർട്ടറിന് ഇറങ്ങും. ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീനയ്ക്ക് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |