തിരൂർ : ശ്രദ്ധേയമായ സംഘാടക മികവുമായി 33-ാമത് മലപ്പുറം ജില്ലാ കലോത്സവത്തിന് തിരൂരിൽ തിരശ്ശീല വീണു. ജേതാക്കൾ ജില്ലയെ പ്രതിനിധീകരിച്ച് കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിനായി തയ്യാറെടുക്കും. തുഞ്ചന്റെ മണ്ണിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആവേശകരമായ മത്സരങ്ങൾക്ക് വൻ ജന പിന്തുണയാണ് ലഭിച്ചത്. പ്രധാന വേദിയായ തിരൂർ ബോയ്സ് സ്കൂൾ അടക്കം ചെറുതും വലുതുമായ പതിനാറോളം വേദികളിൽ കലാഭംഗി നുകരാൻ കുടുംബസദസുകളടക്കമുള്ളവരുടെ ഒഴുക്കായിരുന്നു.
പ്രധാന വേദിയായ ഒന്നിലും രണ്ടിലും കലോത്സവത്തിന്റെ രണ്ടും മൂന്നും നാളുകളിൽ കേരളത്തിന്റെ പ്രാചീന കലാരൂപങ്ങൾക്ക് സാധാരണ കലോത്സവങ്ങൾക്കുണ്ടാകുന്നതിനേക്കാൾ തിരക്കനുഭവപ്പെട്ടിരുന്നു. . നൃത്ത ഇനങ്ങൾക്കും സംഗീത വേദികൾക്കും മാപ്പിളകലകൾക്കുമെല്ലാം വലിയ സദസ് തന്നെയുണ്ടായിരുന്നു. വലിയ ജനക്കൂട്ടം മത്സരാർത്ഥികൾക്കും ആവേശം പകർന്നു.
കലോത്സവത്തിലെ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ജയിച്ചവർക്ക് ട്രോഫികൾ പവലിയനിൽ ഒരുക്കിയിട്ടുള്ള സ്റ്റാളിൽ നിന്ന് തന്നെ പ്രമുഖരിൽ നിന്ന് ഏറ്റുവാങ്ങാനായെന്നതാണ്.
ഭക്ഷണ സംവിധാനവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സംഘാടക സമിതി പ്രത്യേകം സജ്ജമാക്കിയ എസ്.എസ്.എം പോളി
ടെക്നിക്കിൽ ഒരുക്കിയ ഭക്ഷണപ്പന്തലിൽ ബന്ധപ്പെട്ട സബ് കമ്മിറ്റികൾ കുറ്റവും കുറവുമില്ലാതെ ചിട്ടയായ പ്രവർത്തനത്തിലൂടെ പരാതികളൊഴിവാക്കി കൈയടി നേടി. പൊലീസ്, ട്രോമകെയർ, വൊളണ്ടിയേഴ്സ്, എൻ.സി.സി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗതാഗത നിയന്ത്രണവും കുറ്റമറ്റതായി.
തല്ലുമാലയുണ്ടായില്ല
ഉപജില്ലാ തലത്തിൽ നടന്ന കലോത്സവങ്ങളിൽ ഏറ്റവും പ്രശ്നം സൃഷ്ടിച്ചത് തല്ലുമാലയായിരുന്നു. കുട്ടികൾ തമ്മിൽ പലയിടത്തും തെരുവിൽ തമ്മിൽ തല്ലിയതിന്റെ അനുരണനങ്ങൾ ജില്ലാ കലോത്സവത്തെയും അലട്ടുമെന്ന് ആശങ്കയുയർന്നിരുന്നു. ശക്തമായ സുരക്ഷാ സംവിധാനമാണ് ഇതിനാൽ ഒരുക്കിയിരുന്നത്. തിരൂർ ഡിവൈ.എസ്.പി പി.വി ബെന്നിയുടെയും തിരൂർ സർക്കിൾ ഇൻസ്‌പെക്ടർ എം.ജെ. ജിജോയുടെയും നേതൃത്വത്തിൽ വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നഗരിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ പൊലീസ് എയ്ഡ് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിച്ചു. എസ്. ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരും നൂറോളം പൊലീസുകാരും മേളനഗരിയിൽ രംഗത്തുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |