മാഡ്രിഡ് : പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനും യുക്രെയിൻ എംബസിക്കും പിന്നാലെ സ്പെയിനിലെ യു.എസ് എംബസിയിലേക്കും അജ്ഞാത ലെറ്റർ ബോംബ് പാക്കേജ് എത്തി. ബോംബ് നിർവീര്യമാക്കിയെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഇതുവരെ ലെറ്റർ ബോംബ് ഭീഷണി നേരിടുന്ന ആറാമത്തെ ഉന്നത കേന്ദ്രമാണ് മാഡ്രിഡിലെ യു.എസ് എംബസി.
നവംബർ 24നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ വിലാസത്തിലേക്ക് ലെറ്റർ ബോംബ് ലഭിച്ചത്. ബുധനാഴ്ച മാഡ്രിഡിലെ യുക്രെയിൻ എംബസിയിലേക്കും വടക്കൻ സ്പെയിനിലെ ഒരു ആയുധ നിർമ്മാണ സ്ഥാപനത്തിലേക്കും ടൊറെജോൺ ഡി അർഡോസ് എയർ ഫോഴ്സ് ബേസിലെ യൂറോപ്യൻ യൂണിയൻ സാറ്റലൈറ്റ് സെന്ററിലേക്കും സ്പാനിഷ് പ്രതിരോധ മന്ത്രാലയത്തിലേക്കും സ്ഫോടക വസ്തുവോട് കൂടിയ സമാന പാക്കേജ് ലഭിച്ചു. യുക്രെയിൻ എംബസി ഒഴികെ മറ്റെല്ലായിടത്തും ബോംബ് സുരക്ഷാ ടീം നിർവീര്യമാക്കിയിരുന്നു. ലെറ്റർ ബോംബ് തുറന്ന യുക്രെയിൻ എംബസിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത സുരക്ഷ തുടരുകയാണ്.
പാഴ്‌സലിൽ മൃഗങ്ങളുടെ കണ്ണ് !
അതേ സമയം, സ്പെയിനിൽ ലഭിച്ച ലെറ്റർ ബോംബിന് പുറമേ തങ്ങളുടെ ഏതാനും വിദേശ എംബസികളിലേക്ക് ചുവന്ന ദ്രാവകം പുരട്ടിയ പാഴ്സലുകൾ ലഭിച്ചെന്നും മൃഗങ്ങളുടെ കണ്ണുകൾ അതിലുണ്ടായിരുന്നെന്നും യുക്രെയിൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ഹംഗറി, നെതർലൻഡ്സ്, പോളണ്ട്, ക്രൊയേഷ്യ, ഇറ്റലി എംബസികളിലേക്കും നേപ്പിൾസ്, ക്രാക്കോവ് എന്നിവിടങ്ങളിലെ ജനറൽ കോൺസുലേറ്റുകളിലേക്കും ബർണോയിലെ കോൺസുലേറ്റിലേക്കുമാണ് പ്രത്യേക ഗന്ധവും നിറവുമുള്ള ദ്രാവകത്തിൽ നനഞ്ഞ പാക്കേജുകൾ ലഭിച്ചതെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികോലെൻകോ പറഞ്ഞു.
വത്തിക്കാനിലെ തങ്ങളുടെ എംബസിയുടെ കവാടത്തിന് നേരെ ആക്രമണമുണ്ടായെന്നും കസഖ്‌സ്ഥാനിലെ എംബസിക്ക് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായെന്നും യു.എസിലെ എംബസിയിൽ യുക്രെയിനെ വിമർശിക്കുന്ന ലേഖനത്തിന്റെ പകർപ്പ് അടങ്ങിയ കത്ത് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് എംബസിക്ക് ലഭിച്ച കത്തുകളുടെ ഉത്ഭവം എന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |