ചെന്നെെ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബെെൽ ഫോൺ നിരോധിച്ച് മദ്രാസ് ഹെെക്കോടതി ഉത്തരവ്. ആരാധനാലയത്തിന്റെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം ഉറപ്പ് വരുത്താൻ കോടതി എല്ലാ ക്ഷേത്ര അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തൂത്തുക്കുടി ജില്ലയിലെ പ്രശസ്ത തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബെെൽ ഫോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഭക്തർ തങ്ങളുടെ ഫോണുകൾ ഉപയോഗിച്ച് വിഗ്രഹങ്ങളുടെയും പൂജകളുടെയും ചിത്രം എടുക്കുന്നുണ്ടെന്നും സീതാരാമൻ തന്റെ ഹർജിയിൽ പറയുന്നു.
ക്ഷേത്രങ്ങളിൽ ആളുകളെത്തുന്നത് പ്രാർഥനയ്ക്കായാണെന്നും ചിലർ മൊബെെൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നതും വിഗ്രഹങ്ങളുടെ ചിത്രം പകർത്തുന്നതും ശരിയല്ലെന്നും ഫോണുകൾ ലോക്കറിൽ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യം അതത് ക്ഷേത്ര കമ്മറ്റികൾ ഉണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. നിർദേശം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഗുരുവായൂർ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തിരുപ്പതി ക്ഷേത്രം എന്നിവിടങ്ങളിൽ മൊബെെൽ ഫോൺ നിരോധനം കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് കമ്മീഷണറോട് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |