നാടകത്തിന്റെ അരങ്ങിൽ നിന്നാണ് കൊച്ചുപ്രേമൻ സിനിമയുടെ മായാലോകത്ത് തന്റെ ഭാഗ്യം പരീക്ഷിച്ചത്.അഭിനയം രക്തത്തിലലിഞ്ഞുചേർന്ന നടനായിരുന്നു പ്രേമൻ.കഴിവനനുസരിച്ചുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തിനു സിനിമയിൽ ലഭിച്ചോയെന്നു സംശയം
-----------------------------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം. സംഭാഷണങ്ങളിലെ സ്വരവ്യത്യാസത്തിന്റെ കൗതുകമാകാം കൊച്ചു പ്രേമൻ എന്ന നടനെ സിനിമ പ്രേക്ഷകരിലേക്ക് കൂടുതൽ ആകർഷിച്ചത്. മച്ചമ്പീ....എന്നു വിളിക്കുമ്പോഴുള്ള നീട്ടലും കുറുക്കലുമൊക്കെ അതിനു കാരണവുമായിട്ടുണ്ടാകാം.എന്നാൽ പ്രേമനെന്ന കെ.എസ്.പ്രേംകുമാറിലെഅതുല്യനടൻ അരങ്ങത്തു പയറ്റിത്തെളിഞ്ഞു വന്ന കാലം തിരുവനന്തപുരത്തെ നാടക പ്രവർത്തകരും ആസ്വാദകരും ഓർമ്മിക്കുന്നുണ്ടാവും.ഒപ്പമുണ്ടായിരുന്ന കെ.ആർ.പ്രേമനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയരക്കുറവുള്ളതിനാലാണ് ഇരുവരെയും തിരിച്ചറിയാനുള്ള സൗകര്യത്തിന് പ്രേംകുമാറിന് കൊച്ചുപ്രേമനെന്ന വിളിപ്പേര് വീണത്.പല നാടകങ്ങളിലും ഒരുമിച്ചഭിനയിച്ച കെ.ആർ.പ്രേമൻ നേരത്തെ മരിച്ചു.
തിരുവനന്തപുരത്തെ വീട്ടിനടുത്ത് വലിയവിളയിൽത്തന്നെ പ്രജാപതി തീയറ്റേഴ്സ് തുടങ്ങുകയും നാടകമെഴുതി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.അടൂർ ജയ തിയറ്റേഴ്സ് ഉൾപ്പെടെ അന്നത്തെ പല നാടക സമിതികളിലും കൊച്ചുപ്രേമൻ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.ഇന്ദുലേഖ,സ്വാതിതിരുനാൾ തുടങ്ങിയ നാടകങ്ങളിലെ വേഷം എടുത്തുപറയേണ്ടതാണ്.സിനിമയിലേക്ക് വരുമെന്ന് ആദ്യമൊന്നും കൊച്ചുപ്രേമൻ കരുതിയിരുന്നില്ല.തന്റെ ആകാരം സിനിമയ്ക്ക് പറ്റിയതല്ലെന്ന ചിന്തയായിരുന്നു അതിനു കാരണം.എന്നാൽ ആ ആകാരവും സംഭാഷണങ്ങൾ ഉരുവിടുന്നതിലെ ശൈലിയും കൊച്ചുപ്രേമനെ വളരെ വേഗം ചലച്ചിത്ര പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി.മഞ്ഞിലാസിന്റെ ഏഴുനിറങ്ങളാണ് ആദ്യമായി അഭിനയിച്ച സിനിമ. ഇരട്ടക്കുട്ടികളുടെ അച്ഛൻ,ദില്ലിവാല രാജകുമാരൻ, ഛോട്ടാ മുംബൈ, ഗുരു,തിളക്കം ,മിഴികൾസാക്ഷി തുടങ്ങി ഇരുനൂറ്റിയമ്പതോളം ചിത്രങ്ങൾ.ഹാസ്യനടനെന്ന ഇമേജാണ്കൊച്ചുപ്രേമന് കൂടുതൽ ലഭിച്ചത്.മിഴികൾ സാക്ഷി ,രൂപാന്തരം എന്നീ ചിത്രങ്ങളിലെ അഭിനയം സംസ്ഥാന-ദേശീയ അവാർഡുകളുടെ പരിഗണനാപട്ടികയിൽ വന്നിരുന്നു. ഇടയ്ക്ക് ആരോഗ്യസംബന്ധിയായ പ്രശ്നങ്ങളാൽ സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു.വീണ്ടും സജീവമാകുമ്പോഴാണ് മരണം വന്നു വിളിച്ചത്.മികച്ചനടനാകാനുള്ള എല്ലാ കഴിവുകളും ഉണ്ടായിരുന്നു.എന്നാൽ ആഗ്രഹിച്ചതുപോലെ അഭിനയ സാധ്യതകൂടുതലുള്ള മികച്ച കഥാപാത്രങ്ങൾ കൊച്ചു പ്രേമനെ തേടിയെത്തിയോയെന്ന് സംശയമാണ്.
ഹാസ്യതാരമെന്നുള്ള കാറ്റഗറിയിൽ കുരുക്കപ്പെട്ടതിലും കൊച്ചുപ്രേമൻ ഖിന്നനായിരുന്നു.എന്നാൽ സിനിമ, ജീവിതം നൽകിയെന്ന് പറയാൻ ഒരിക്കലും മടിച്ചിരുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |